താമരശ്ശേരി: സ്വകാര്യ ബസ്സിലെ സീറ്റിനടിയിൽ നിന്നും കളഞ്ഞുകിട്ടിയ രണ്ടേമുക്കാൽ പവൻ്റെ സ്വർണ ചെയിൻ ഉടമക്ക് തിരികെ നൽകി സത്യസന്ധതക്ക് മാതൃകയായി ബാലുശ്ശേരി ഇയ്യാട് സ്വദേശികളായ ഫാത്തിമ നസ്രിനും, ഫാത്തിമ നാജിയയും.
എകരൂലിൽ നിന്നും താമരശ്ശേരിയിലേക്ക് രാവിലെ യാത്ര ചെയ്യുന്ന അവസരത്തിണ് ഇവർ ഇരുന്ന സീറ്റിന് അടിയിൽ നിന്നും സ്വർണ ചെയിൻ കളഞ്ഞുകിട്ടിയത്.ഉടൻ തന്നെ താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തി കളഞ്ഞുകിട്ടിയ മാല ഏൽപ്പിക്കുകയായിരുന്നു.
അതേ സമയം ഉള്ളിയേരിയിൽ നിന്നും കൊയിലാണ്ടിക്ക് ബസ്സിൽക്കയറിയ കൊടശ്ശേരി സ്വദേശിനി ഉഷയുടെ കഴുത്തിൽ ഉണ്ടായിരുന്ന മാല കൊയിലാണ്ടിയിൽ എത്തിയപ്പോൾ കാണാതിരുന്നതിനാൽ കൊയിലാണ്ടി സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.ഇവർ കയറിയ "അരമന " എന്ന ബസ്സ് കൊയിലാണ്ടിയിൽ ആളെ ഇറക്കി അടുത്ത ട്രിപ്പ് തിരികെ താമരശ്ശേരിയിലേക്ക് സർവീസ് നടത്തുമ്പോഴാണ് എകരൂലിൽ നിന്നും താമരശ്ശേരിയിലേക്ക് നാജിയയും, നസ്രിനും കയറിയത്.ഈ അവസരത്തിലായിരുന്നു സ്വർണാഭരണം കളഞ്ഞുകിട്ടിയത്.
കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ നിന്നും യുവതിയുടെ സ്വർണം നഷ്ടപ്പെട്ട വിവരം താമരശ്ശേരി പോലീസിൽ അറിയിച്ച അവസരത്തിലാണ് ഉടമയെ കണ്ടെത്തിയത്.
പിന്നീട് ഉച്ചക്ക് രണ്ടു മണിയോടെ ഇരുകൂട്ടരും താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തി താമരശ്ശേരി സിഐ കിരൺ മുഖാന്തിരം ഉടമ ആഭരണം കൈപ്പറ്റി. സത്യസന്ധതക്ക് മാതൃകയായ പ്രവൃത്തിയെ പോലീസ് അഭിനന്ദിച്ചു.