താമരശ്ശേരി:
മലയോര മേഖലയെ കണ്ണീരിലാഴ്ത്തിയ കട്ടിപ്പാറ പഞ്ചായത്തിലെ താമരശ്ശേരിക്ക് സമീപം ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന വിവാദ കോഴി അറവ് മാലിന്യ സംസ്കരണ പ്ലാന്റായ ഫ്രഷ് കട്ട് ഓർഗാനിക് പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡി'നെതിരെ കേരള ഹൈക്കോടതിയുടെ അതീവ നിർണ്ണായക ഉത്തരവ്.
നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തി, സർക്കാർ ഇളവ് അനുവദിച്ച തോട്ടഭൂമിയിലാണ് കമ്പനി പ്രവർത്തിക്കുന്നതെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
4000-ത്തിലധികം വരുന്ന പ്രദേശവാസികളായ കുടുംബങ്ങൾക്ക് കടുത്ത ആരോഗ്യ-പരിസ്ഥിതി ഭീഷണിയും ദുരിതവും വിതയ്ക്കുന്ന പ്ലാന്റിനെതിരെ നാട്ടുകാർ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് ഈ സുപ്രധാന വിധി.
ഭൂപരിഷ്കരണ നിയമത്തിലെ 81-ാം സെക്ഷൻ പ്രകാരം സർക്കാർ പ്രത്യേക ഇളവ് അനുവദിച്ച തോട്ടഭൂമിയിലാണ് (Plantation Land) കമ്പനി കാറ്റഗറിയിലുള്ള ഈ കൂറ്റൻ മാലിന്യ സംസ്കരണ പ്ലാന്റ് നിർമ്മിച്ചിരിക്കുന്നത്.
തോട്ടവിളകൾക്ക് മാത്രം ഉപയോഗിക്കേണ്ട ഭൂമിയിൽ, ഇത്തരം ഒരു വ്യവസായ സ്ഥാപനം പണിയാൻ ആരാണ് അനുമതി നൽകിയത് എന്നതിനെക്കുറിച്ച് അടിയന്തരമായി അന്വേഷണം നടത്തി 21 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി കർശന നിർദ്ദേശം നൽകി.
പ്രദേശത്ത് കടുത്ത ദുർഗന്ധവും മലിനീകരണവും പരത്തി പൊതുജനങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത സാഹചര്യം സൃഷ്ടിച്ച ഫ്രഷ് കട്ട് കമ്പനിക്കെതിരെ കൂടത്തായി സ്വദേശികളായ അബ്ദുൽ ഗഫൂർ, റഫീഖ്, തിരുവമ്പാടി സ്വദേശി സെയ്തലവി എന്നിവർ കേരള ഹൈക്കോടതിയെ സമീപിച്ച അപ്പീൽ ഹർജിയിലാണ് ജസ്റ്റിസുമാരുടെ ഈ നിർണ്ണായക ഉത്തരവ്.ഹരജിക്കാർക്ക് സമരസമിതിയുമായി യാതൊരു ബന്ധവുമില്ല.