Trending

ഓപ്പറേഷന്‍ തൂഫാന്‍; 'ലഹരിയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരും, പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും': ഡിജിപി

തിരുവനന്തപുരം: കേരളത്തിലെ ലഹരിമാഫിയകൾക്കെതിരെ ആഭ്യന്തരവകുപ്പും പൊലീസും ചേർന്ന് നടത്തുന്ന ഓപ്പറേഷൻ തൂഫാൻ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്നെന്ന് ഡിപിജി റവാഡ ചന്ദ്രശേഖർ. സംസ്ഥാനത്തെ ലഹരിയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പ്രതികളുടെ സ്വത്ത് കണ്ടെത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ഡിജിപി  പറഞ്ഞു. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഓപ്പറേഷൻ മുന്നോട്ട് പോകുന്നതെന്നും റസിഡൻസ് അസോസിയേഷനെ പദ്ധതിയുടെ ഭാഗമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

'ഉറവിടത്തിൽ നിന്ന് തന്നെ ലഹരി കണ്ടെത്തി വ്യാപനം ഇല്ലാതാക്കാനാണ് ഈ ഓപ്പറേഷന്‍റെ ശ്രമം. ബംഗളൂരുവിൽ നിന്നാണ് എംഡിഎംഎ പോലുള്ള ലഹരിപദാർത്ഥങ്ങൾ കൂടുതലായും വരുന്നത്. സംസ്ഥാനത്തെ ലഹരിപദാർത്ഥങ്ങളുടെ ഉറവിടം കണ്ടെത്താൻ പരമാവധി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പ്രതികളുടെ സ്വത്തുവകകൾ കണ്ട് കെട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കും. സ്കൂളുകളെയും കോളജുകളെയും ഈ ഓപ്പറേഷനിലൂടെ പൂർണമായും ലഹരിമുക്തമാക്കാനാകുമെന്നാണ് കരുതുന്നത്. മികച്ച പ്രതികരണമാണ് കേരളത്തിലെ പലയിടങ്ങളിൽ നിന്നും ലഭിക്കുന്നത്. കൂടുതൽ എൻജിഒകളും പദ്ധതിയുടെ ഭാഗമാകേണ്ടതുണ്ടെന്നാണ് പ്രധാനമായും ഞങ്ങളുടെ വിലയിരുത്തൽ. പദ്ധതിയുടെ ഭാഗമായി കൂടുതൽ പദ്ധതികൾ പ്ലാൻ ചെയ്തിട്ടുണ്ട്'. ഡിജിപി അറിയിച്ചു. പദ്ധതിയിൽ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര മന്ത്രി മികച്ച പിന്തുണയാണ് നൽകുന്നതെന്നും ഡിജിപി പറഞ്ഞു.

'തൂഫാൻ ഓപ്പറേഷന് വലിയ പിന്തുണയാണ് ആഭ്യന്തരമന്ത്രി നൽകുന്നത്. പരിശോധനകൾക്കായി കൂടുതൽ പൊലീസ് അംഗങ്ങളെ നിയോഗിക്കും. പദ്ധതി വിജയകരമായി മുന്നോട്ടുപോകാൻ ഇനിയും എല്ലാവരുടെയും പിന്തുണ വേണം. ലഹരി മാഫിയകളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ ഉടൻ തന്നെ പൊലീസിനെ അറിയിക്കണമെന്നാണ് പൊതുജനങ്ങളോട് പറയാനുള്ളത്. വിവരം നൽകുന്നവരുടെ കാര്യം രഹസ്യമായി സൂക്ഷിക്കും'. അദ്ദേഹം കൂട്ടിച്ചേർത്തു.

ഓപ്പറേഷന്‍റെ ഭാഗമായി ഇതുവരെ 5,500ലധികം കേസുകൾ രജിസ്റ്റർ ചെയ്യുകയും അത്രയും ആളുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. വാണിജ്യപരമായ അളവിലുള്ള 40 കേസുകളും ഇടത്തരം അളവിലുള്ള 160 കേസുകളും ഇതിൽപ്പെടും. മൂന്ന് കിലോയിലധികം എംഡിഎംഎ, 400 കിലോ കഞ്ചാവ്, കൂടാതെ ഹഷീഷ്, ബ്രൗൺ ഷുഗർ തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്. എൻസിബി (NCB), ഡിആർ (DR), കസ്റ്റംസ്, സിഐഎസ്എഫ് (CISF), ആർപിഎഫ് (RPF) തുടങ്ങിയ വിവിധ ഏജൻസികളുമായി സഹകരിച്ചാണ് ഓപ്പറേഷൻ നടക്കുന്നത്. ലഹരി ഉപയോഗിക്കുന്നവരെ കുറ്റവാളികളായല്ല, മറിച്ച് ഇരകളായാണ് കാണുന്നതെന്നും ഇതിനായി ബോധവൽക്കരണ ക്ലാസുകളും കൗൺസലിംഗ് സെഷനുകളും നടത്തിയിട്ടുണ്ടെന്നും ഡിജിപി  കൂട്ടിച്ചേർത്തു.

T News

working in the field of advertising and printing

Post a Comment

Previous Post Next Post