വിൽപ്പനയ്ക്കായി സൂക്ഷിച്ച വൻ മയക്കുമരുന്നു ശേഖരവുമായി അണ്ടോണ സ്വദേശിയെ പോലീസ് പിടികൂടി.
താമരശ്ശേരി അണ്ടോണ ലക്ഷം വീട്ടിൽ അണ്ട മുഹമ്മദ് (40) നെയാണ് കോഴിക്കോട് റൂറൽ എസ് പി. മെറിൻ ജോസഫ് ഐ.പി. എസ് ൻ്റെ കീഴിലുള്ള
കോടഞ്ചേരി എസ് ഐ, കെ. എസ്. ജിതേഷും സംഘവും പിടികൂടിയത്.
കൂടത്തായിയിലുള്ള വാടക കെട്ടിടത്തിൽ നിന്നുമാണ് ലഹരിമരുന്ന് കണ്ടെത്തിയത്. അൻപത്തി രണ്ട് ഗ്രാം എം.ഡി.എം. എ യും മൂന്ന് കിലോ കഞ്ചാവും കണ്ടെടുത്തു. റൂമിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്ക് മരുന്നുകൾ.
വിൽപ്പനക്കായുള്ള നിരവധി പ്ലാസ്റ്റിക് കവറുകളും , ഡിജിറ്റൽ ത്രാസ്സുകളും പിടികൂടിയിട്ടുണ്ട്. ആറ് മാസം മുൻപ് കോഴിക്കോട് കസബ പോലീസ് ഇയാളെ 10 കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു. ആ കേസിൽ രണ്ട് മാസം കൊണ്ട് ജാമ്യത്തിൽ ഇറങ്ങിയതാണ്. കോഴിക്കോട് ,മലപ്പുറം ജില്ലകളിലെ മൊത്ത കച്ചവടക്കാരായ ലഹരി സംഘങ്ങളിൽ നിന്നാണ് ഇയാൾ ലഹരി വാങ്ങിക്കുന്നത്. വീട്ടിൽ മുൻപ് പോലീസ് സംഘം പരിശോധന നടത്തിയതിനെ തുടർന്നാണ് രഹസ്യമായി വാടക റൂമെടുത്ത് കച്ചവടം നടത്തിയത്. താമരശ്ശേരി, കൊടുവള്ളി , കുന്ദമംഗലം ,കോഴിക്കോട് ടൗൺ എന്നിവിടങ്ങളിലുള്ള വിദ്യാർത്ഥികൾ അടക്കമുള്ളവരെ കേന്ദ്രീകരിച്ചാണ് ഇയാൾ ലഹരി വിൽപന നടത്തിയിരുന്നത്. പിടികൂടിയ എം ഡി എം എ ക്ക് ഒന്നര ലക്ഷം രൂപയും കഞ്ചാവിന് രണ്ട് ലക്ഷം രൂപയും വില വരും . പ്രതിയെ ഇന്ന് താമരശ്ശേരി കോടതിയിൽ ഹാജരാക്കും . താമരശ്ശേരി ഡി വൈ എസ് പി .വിനോദ് കുമാർ , നാർക്കോട്ടിക് സെൽ ഡി വൈ എസ് പി ഉത്തംദാസ് , എന്നിവരുടെ നേതൃത്വത്തിൽ റൂറൽ ജില്ലയിൽ നടത്തി വരുന്ന ഓപ്പറേഷൻ തൂഫാൻ നാർകോ ഹണ്ടിൻ്റെ ഭാഗമായി നടത്തിയ പരിശോധന യിൽ കോടഞ്ചേരി എ.എസ്. ഐ സിന്ധു എ .ടി ,സീനിയർ സി.പി.ഒ. മാരായ ഷഫീക്. എൻ.എസ്, മുഹമ്മദ് ഫാസിൽ. കെ , മുനീർ. എൻ.കെ, ഹോം ഗാർഡ് ബേബി.എം.കെ, ഡാൻസാഫ് എസ് ഐ രാജീവ് ബാബു, എ. എസ്.ഐ ജയരാജൻ എൻ.എം, സീനിയർ സി പി ഒ ജിനീഷ് പി പി എന്നിവരും ഉണ്ടായിരുന്നു.