കൽപറ്റ: ചുരത്തിൽ യാത്രാ ദുരിതം അനുദിനം രൂക്ഷമായി കൊണ്ടിരിക്കുമ്പോഴും നിർദിഷ്ട വയനാട് ബൈപാസ് [ ചിപ്പിലിത്തോട് - മരുതിലാവ് - തളിപ്പുഴ ] യാഥാർഥ്യമാക്കുന്നതിൽ നാഷണൽ ഹൈവേ അതോറിറ്റി കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണമന്ന് വയനാട് ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ബൈപാസ് നിർമിക്കുന്നതിനുള്ള ഡിപിആർ തയാറാക്കാൻ രണ്ടു തവണ നൽകിയ ടെൻഡർ കാൻസൽ ചെയ്യുകയും മൂന്നാമത് വീണ്ടും ടെൻഡർ ക്ഷണിച്ചിരിക്കുകയുമാണ്. കഴിഞ്ഞ ഏപ്രിൽ 6 ന് ടെൻഡർ അപേക്ഷയുടെ സമയപരിധി കഴിഞ്ഞങ്കിലും തുടർ നടപടികൾ ഇഴഞ്ഞു നീങ്ങുകയാണന്ന് യോഗം കുറ്റപ്പെടുത്തി.
സംസ്ഥാന സർക്കാർ അടിയന്തരമായി ബൈപാസ്
വിഷയത്തിൽ ഇടപെടണമന്നും യോഗം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ നേരിൽ കണ്ട് പ്രശ്‌ന പരിഹാരം തേടാനും ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് കൽപറ്റയിൽ ബൈപാസ് ഐക്യദാർഢ്യ സംഗമം നടത്താനും യോഗം തീരുമാനിച്ചു. ചുരം ബൈപാസ് ഉൾപ്പടെ
കോഴിക്കോട് മുതൽ മുത്തങ്ങ വരെ ദേശീയ പാത 766 നാലു വരിയാക്കുന്നതിൻ്റെ
ഡിപിആർ തയാറാക്കുന്നതിനാണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്.
വയനാട് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡൻ്റ് ജോണി പാറ്റാനി യോഗം ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മിറ്റി ചെയർമാൻ വി.കെ. ഹുസൈൻ കുട്ടി അധ്യക്ഷത വഹിച്ചു. ആക്ഷൻ കമ്മിറ്റി ജനറൽ കൺവീനർ ടി.ആർ.ഒ. കുട്ടൻ, റസാഖ് കൽപറ്റ, സൈദ് തളിപ്പുഴ, വി.കെ. മൊയ്തു മുട്ടായി , പത്മരാജ് , എ .എ .വർഗീസ് , വർഗീസ് വട്ടേക്കാട്ടിൽ, ഡോ. എ.ടി.സുരേഷ് , കെ. ഐ. വർഗീസ് , ഒ.എ. വീരേന്ദ്രകുമാർ, സി.സി. തോമസ് , സി.എച്ച്. ഷൈജൽ, എ കൃഷ്ണൻകുട്ടി, കെ.പി. ഫൈസൽ എന്നിവർ പ്രസംഗിച്ചു.