Trending

കോഴിക്കോട് ഇരട്ട സ്ഫോടനം; തടിയൻ്റവിട നസീർ ഉൾപ്പെടെയുളള പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു


കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിൽ അറസ്റ്റിലായിരുന്ന തടിയന്റവിട നസീർ ഉൾപ്പെടെയുളള പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു. കേസിൽ വിചാരണ കോടതി ചുമത്തിയ ഇരട്ട ജീവപര്യന്തം ശിക്ഷയ്ക്കെതിരെ പ്രതികൾ നൽകിയ അപ്പീൽ ഹരജി പരി​ഗണിച്ചുകൊണ്ടാണ് ഹൈക്കോടതി നടപടി. 2 പ്രതികളെ വെറുതെ വിട്ടതിനെതിരെ എൻഐഎ സമർപ്പിച്ച അപ്പീലും കോടതി തള്ളി.

വിചാരണ കോടതി നടപടിക്കെതിരെ ഒന്നാം പ്രതി ത‍ടിയന്റവിട നസീറും നാലാം പ്രതി ഷിഫാസുമാണ് കോടതിയെ സമീപിച്ചത്. ശിക്ഷ റദ്ദാക്കണമെന്നും കേസിൽ നിരപരാധികളായതിനാൽ യുഎപിഎ അടക്കമുളള കുറ്റങ്ങൾ നിലനൽക്കില്ലെന്നുമായിരുന്നു പ്രതികളുടെ വാദം.

കേസിൽ മൂന്നാം പ്രതി അബ്ദുൾ ഹാലിം, ഒൻപതാം പ്രതി അബൂബക്കർ യൂസഫ് എന്നിവരെ വെറുതെവിട്ട നടപടി ചോദ്യം ചെയ്ത് എൻഐഎ സമർപ്പിച്ച അപ്പീലിലും ഇന്ന് ഹൈക്കോടതി വിധി പറയും. കേസിലെ അപ്പീൽ ഹർജിയിൽ തടിയന്റവിട നസീറിനെ ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നെങ്കിലും വാക്കാലത്ത് ഒപ്പിട്ട ശേഷം ബം​ഗളൂരു പരപ്പന അ​ഗ്രഹാര ജയിലിലേക്ക് തരിച്ചയക്കുകയായിരുന്നു.

2011 ലാണ് ശിക്ഷ വിധി ചോദ്യം ചെയ്ത് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. 2006 മാർച്ച് 3നാണ് കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും മൊഫ്യൂസിൾ ബസ് സ്റ്റാൻഡിലും സ്ഫോടനമുണ്ടായത്. കേസ് ആദ്യം ലോക്കൽ പൊലീസും പിന്നീട് എൻഐഎയും ഏറ്റെടുക്കുകയായിരുന്നു.

ആകെ ഒമ്പത് പ്രതികളാണ് കേസിലുളളത്. ഒളിവിലുള്ള രണ്ട് പ്രതികളടക്കം മൂന്ന് പേരുടെ വിചാരണ പൂർത്തിയായിട്ടില്ല. ഒരാളെ എൻഐഎ മാപ്പുസാക്ഷിയാക്കിയിരുന്നു. ഒരു പ്രതി വിചാരണകാലയളവിൽ മരിച്ചിരുന്നു. കേസിൽ തടിയന്റെവിട നസീറിനും ബന്ധു ഷാബാസിനും കൊച്ചിയിലെ പ്രത്യേക എൻ ഐ എ കോടതി ജീവപര്യന്തം തടവാണ് വിധിച്ചിരിക്കുന്നത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post