ഉള്ളാള്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കോട്ടേക്കാര്‍ ബീരിയയിലാണ് സംഭവം. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട മലയാളി യുവാവും മംഗളൂരു സ്വദേശിനിയായ യുവതിയും ബന്ധുക്കളുടെ അനുവാദത്തോടെ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് വിവാഹം മുടക്കാനായി മുന്‍ കാമുകിയായ മൈസൂരു സ്വദേശിനി പോലീസിനൊപ്പം എത്തുന്നുവെന്ന വിവരം യുവാവിന് ലഭിച്ചത്. മുന്‍ കാമുകി നല്‍കിയ പീഡനപരാതിയില്‍ പോലീസ് തന്നെ അറസ്റ്റ് ചെയ്യുമെന്നും ഇയാൾക്ക് സൂചന ലഭിച്ചു. ഇതോടെ മുഹൂര്‍ത്തത്തിന് മുമ്പ് കതിര്‍മണ്ഡപത്തിലെത്തി വധുവിന് താലി കെട്ടി വിവാഹം ചെയ്തു. തുടർന്ന് യുവാവ് കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
പോലീസ് വിവരങ്ങള്‍ അറിയിച്ചതോടെ വിവാഹത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് വധുവും കുടുംബവും അറിയിച്ചു. തനിക്ക് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും ലക്ഷക്കണക്കിന് രൂപ യുവാവ് കൈവശപ്പെടുത്തിയെന്നും മൈസൂരു സ്വദേശിനി പോലീസിന് പരാതി നൽകിയിരുന്നു. കോഴിക്കോട് പന്തീരങ്കാവിലെ ഫ്‌ളാറ്റില്‍ വച്ച് യുവാവ് തന്നെ പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്.
മാട്രിമോണിയല്‍ സൈറ്റ് വഴി തന്നെയാണ് ബെംഗളൂരുവിൽ ജോലി ചെയ്യുന്ന മൈസൂരു സ്വദേശിനിയെയും യുവാവ് പരിചയപ്പെട്ടത്. തന്നെ നിരവധി തവണ പീഡിപ്പിച്ചെന്നും, 19 ലക്ഷം രൂപയും സ്വര്‍ണവും തട്ടിയെടുത്തെന്നും യുവതി ആരോപിച്ചു. പണം തിരികെ ചോദിച്ചപ്പോള്‍ സ്വകാര്യ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറഞ്ഞു. യുവാവിനെതിരെയുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് ഉള്ളാൽ പോലീസ് പറഞ്ഞു.
