ബാലുശ്ശേരി :മാരക മയക്കുമരുന്നായ MDMA യുമായി രണ്ട് യുവാക്കളെ ബാലുശ്ശേരി പോലീസ് അറസ്റ്റു ചെയ്തു.
കാക്കൂർ രാമല്ലൂർ സ്വദേശി വിളക്കു മഠത്തിൽ ആദർശ് (26), ഉണ്ണികുളം പൂനൂർ സ്വദേശി തെച്ചിയേമ്മൽ അർജുൽ ഹരിദാസ്, (26) എന്നിവരാണ് പോലീസിൻ്റെ പിടിയിലായത്.
തേനാക്കുഴി സ്വദേശി മുച്ചിലോട്ട് അശ്വിൻ ,എഴുകുളം സ്വദേശി താനോത്ത് അനന്ദു എന്നിവർ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു.പോലീസ് പിന്തുടർന്നെങ്കിലും പ്രതികൾ ഊടുവഴികളിലുടെ രക്ഷപ്പെടുകയായിരുന്നു. കോഴിക്കോട് റൂറൽ എസ്പി. കെ ഇ ബൈജുവിൻ്റെ കീഴിലെ നാർകോട്ടിക് സ്ക്വാഡും, പേരാമ്പ്ര DySP എൻ സുനിൽകുമാറിൻ്റെ കീഴിലെ സ്ക്വാഡും ബാലുശ്ശേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദിനേശ് ടി പി യുടെ മേൽ നോട്ടത്തിലുള്ള പോലീസ് സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് MDMA പിടികൂടിയത്. പ്രതികളിൽ നിന്നും 5.600 ഗ്രാം MDMA യും 13870 രൂപയും, ഒരു ഇലക്ട്രോണിക് ത്രാസും ,നിരവധി മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തു. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തതായും പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്നും ബാലുശേരി പോലീസ് അറിയിച്ചു.