കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടുപേരും സഹായികളായ രണ്ട് പേരുമാണ് അറസ്റ്റിലായത്. തഴവ സ്വദേശി നൗഫൽ(28) ചവറ തെക്കുംഭാഗം സ്വദേശി ഷിനു പീറ്റർ എന്നിവരാണ് പ്രധാന പ്രതികൾ. പ്രതികൾ സഞ്ചരിച്ച വാഹനം കസ്റ്റഡിയിലെടുത്തെന്നും ബാക്കിയുള്ള പ്രതികളെ ഉടൻ പിടികൂടുമെന്നും കൊല്ലം കമ്മീഷണർ ഹേമലത പറഞ്ഞു.
ജാമ്യത്തിലിറങ്ങിയ ജിം സന്തോഷ് വധക്കേസിലെ മുഖ്യപ്രതി അലുവ അതുലിനെയാണ് കരുനാഗപ്പള്ളിയില്‍ വെച്ച് കൊലപ്പെടുത്തിയത്. ജാമ്യത്തിലിറങ്ങി സ്റ്റേഷനില്‍ എത്തിയ ശേഷം മടങ്ങി പോകുമ്പോഴായിരുന്നു അക്രമം. ഹരിയാന രജിസ്‌ട്രേഷന്‍ കാറില്‍ എത്തിയ സംഘമാണ് കൊലപാതകം നടത്തിയത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. 2025 മാര്‍ച്ചിലാണ് ജിം സന്തോഷ് കൊല്ലപ്പെട്ടത്. ഇയാളും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു. കേസില്‍ ഒളിവിലായിരുന്ന അലുവ അതുലിനെ പിന്നീട് പൊലീസ് പിടികൂടിയിരുന്നു. ഇതില്‍ ജാമ്യത്തിലിറങ്ങിയ ശേഷം കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിട്ട് മടങ്ങുന്ന സമയത്തായിരുന്നു ആക്രമണം.