ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ വിവാഹരാത്രിയിൽ അരങ്ങേറിയത് സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ. വിവാഹത്തിന് പിന്നാലെ ആദ്യരാത്രിയിൽ ഭർത്താവിനോട് 90 ലക്ഷം രൂപയാണ് വധു ആവശ്യപ്പെട്ടത്.ഇത്രയും തുക നൽകുന്നതുവരെ ശാരീരിക ബന്ധത്തിന് സമ്മതിക്കില്ലെന്നും വധു അറിയിച്ചു. ഇത് കേട്ടതും വരനാകെ പരിഭ്രാന്തനായി. ഇക്കാര്യം തന്‍റെ വീട്ടുകാരെ അറിയിക്കുകയും ചെയ്തു. ഇത്രയും വലിയ തുക നൽകാൻ കഴിയില്ലെന്ന് ഭർത്താവ് അറിയിച്ചതോടെ ഇരുവരും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി.
വാക്കുതർക്കത്തിന് പിന്നാലെ വധു സ്വന്തം വീട്ടുകാരെ വിളിച്ചതായും ഇരുവിഭാഗവും തമ്മിൽ സംഘർഷമുണ്ടായതായും പറയപ്പെടുന്നു. പണം ലഭിക്കില്ലെന്ന് ഉറപ്പായതോടെ പ്രകോപിതയായ വധുവും ബന്ധുക്കളും വീട് പുറത്തുനിന്ന് പൂട്ടിയതായും പിഎൻജി ഗ്യാസ് ലൈൻ തുറന്ന് വിട്ട് കുടുംബത്തെ ജീവനോടെ കത്തിക്കാൻ ശ്രമിച്ചതായും വരന്റെ കുടുംബം ആരോപിച്ചു. വരന്‍റെ വീട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയും പൊലീസെത്തി കുടുംബത്തെ രക്ഷപ്പെടുത്തുകയുമായിരുന്നു. ഭാഗ്യം കൊണ്ടാണ് കുടുംബാംഗങ്ങൾ വലിയ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. വധു എല്ലാ ആഭരണങ്ങളും എടുത്ത് സ്വന്തം വീട്ടിലേക്ക് മടങ്ങിയതായും ആരോപണമുണ്ട്. വിവാഹത്തിന് താല്‍പര്യമില്ലെന്നും സാമ്പത്തിക നേട്ടത്തിനു വേണ്ടിയാണ് വിവാഹത്തിന് സമ്മതിച്ചതെന്നും വധു അറിയിച്ചതായി ഭർത്താവിന്റെ ബന്ധുക്കൾ പറയുന്നു.
ഭര്‍ത്താവിന്‍റെ വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. വഞ്ചന, കൊലപാതകശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊലീസ് വിശദമായി അന്വേഷണം നടത്തുകയും ഇരുകൂട്ടരുടെയും മൊഴികൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയായാല്‍ കുറ്റക്കാര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.വധുവിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും, ഈ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്.