തൃശൂർ: കോടാലിയിൽ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു. കോടാലി കാവുങ്ങൽ സിൽജോ-ജോൺസി ദമ്പതികളുടെ ഇളയ മകൻ ആൽജോ ആണ് മരിച്ചത്. സഹോദരൻ അനോദിനും കടിയേറ്റെന്ന് സംശയിക്കുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഭക്ഷ്യവിഷബാധയേറ്റെന്ന സംശയത്തെ തുടർന്നാണ് ആൽജോയെ ആശുപത്രിയിൽ കൊണ്ടുന്നത്. പുലർച്ചയോടെ അബോധാവസ്ഥയിലായെന്നും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെന്നും മാതാവ് പറഞ്ഞു. കുട്ടിയുടെ മരണത്തിന് പിന്നാലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് പാമ്പിനെ കണ്ടെത്തിയത്. കുട്ടികൾ കിടന്നിരുന്ന കിടക്കയിൽ തലയിണയുടെ അടിയിൽനിന്നാണ് പാമ്പിനെ കണ്ടെത്തിയത്.
വിശദ പരിശോധനയിൽ കുട്ടിയുടെ ദേഹത്ത് പാമ്പുകടിയേറ്റ അടയാളം കണ്ടെത്തി. വെള്ളിക്കെട്ടൻ ഇനത്തിൽ പെടുന്ന പാമ്പിനെയാണ് കണ്ടെത്തിയത്. പത്തു വയസ്സുള്ള സഹോദരൻ അനോദ് അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കുട്ടി അബോധാവസ്ഥയിലാണ്. മരിച്ച കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാലെ കൂടുതൽ കാര്യങ്ങൾ ലഭ്യമാകൂ.