കൊടുവള്ളി: സുവർണ്ണനഗരിയുടെ ഊഷ്മള സ്വീകരണങ്ങൾ ഏറ്റുവാങ്ങി എൽഡിഎഫ് സ്ഥാനാർത്ഥി സലിം മടവൂരിന്റെ രണ്ടാംഘട്ട പര്യടനത്തിന് ആവേശകരമായ സമാപനം. മൂന്ന് ദിവസങ്ങളിലായി നടന്ന പര്യടനത്തിന്റെ അവസാന ദിനം കൊടുവള്ളി നഗരസഭയിലെ വിവിധ കേന്ദ്രങ്ങളിലായിരുന്നു. ആദ്യ സ്വീകരണ കേന്ദ്രമായ കരൂഞ്ഞിയിൽ ഉജ്ജ്വലമായ മുദ്രാവാക്യം വിളികളോടെയാണ് സ്ഥാനാർത്ഥിയെ എതിരേറ്റത്. തുടർന്ന് എരഞ്ഞിക്കോത്ത് സ്വീകരണം കഴിഞ്ഞ് പുൽപ്പറമ്പ്മുക്കിൽ പ്രദേശത്തെ മുതിർന്ന കാരണവർ ഷാൾ അണിയിച്ചാണ് സ്വീകരിച്ചത്. തുടർന്ന് സമീപത്തെ കടകളിലും വീടുകളിലുമെത്തി വോട്ട് അഭ്യർത്ഥിച്ചു. കടുത്ത ചൂടിനെയും അവഗണിച്ച് എത്തിച്ചേർന്നവരോട് നാടിന്റെ സമഗ്ര വികസനത്തിന് ഈ നാടിനൊപ്പം ഉണ്ടാകുമെന്ന ഉറപ്പാണ് സ്ഥാനാർത്ഥി നൽകിയത്. ദേശീയപാതയിലൂടെ മദ്രസ ബസാറിലെ സ്വീകരണത്തിലേക്ക് കണിക്കൊന്ന നൽകിയാണ് സ്ഥാനാർത്ഥിയെ വരവേറ്റത്.
ബാൻഡ് മേളവും മുത്തുക്കുടകളുമായാണ് പാലക്കുറ്റിയിലേക്ക് സലിം മാഷെ സ്വീകരിച്ചത്. ആനപ്പാറ, കളരാന്തിരി എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം പൊയിലങ്ങാടിയിൽ പര്യടനം സമാപിച്ചു. കോ ഓപറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള കോ ഓപറേറ്റിവ് കൾച്ചറൽ ഫോറം അവതരിപ്പിച്ച 'കനൽ' കലാജാഥയും അരങ്ങേറി. യൂണിയൻ താമരശ്ശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കലാജാഥ അവതരിപ്പിച്ചത്.
വിവിധ കേന്ദ്രങ്ങളിൽ അനൂപ് കക്കോടി, ഒ പി റഷീദ്, എ പി നസ്തർ, എൻ എം സലീം, പി ടി സി ഗഫൂർ, കെ വി റാഷിദ്, ഇ സി മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
എൽഡിഎഫ് നേതാക്കളായ വായോളി മുഹമ്മദ്, കെ ബാബു, സി പി നാസർകോയ തങ്ങൾ, ഒ പി ഐ കോയ, വേളാട്ട് മുഹമ്മദ്, രവി ആവിലോറ, പി കെ ഇ ചന്ദ്രൻ തുടങ്ങിയവർ സ്ഥാനാർത്ഥിയോടൊപ്പം ഉണ്ടായിരുന്നു.