തൃശൂർ: പരിശോധനകളിൽ നിന്ന് രക്ഷപ്പെടാൻ ബീക്കൺ ലൈറ്റ് തെളിയിച്ച ആംബുലൻസ് ഉപയോഗിച്ച് ലഹരിമരുന്ന് കടത്താൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ. തൃശൂർ മണ്ണുത്തിയിൽ വെച്ചാണ് ഇവർ പൊലീസിന്റെ പിടിയിലായത്. ഇവരിൽ നിന്ന് വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന 280 ഗ്രാം എംഡിഎംഎ പൊലീസ് സംഘം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വെട്ടിക്കൽ സ്വദേശി ഫെയ്ത്, അഞ്ചേരി സ്വദേശി സന്ദീപ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
തൃശൂർ കുന്നംകുളം സബ് ഡിവിഷൻ പൊലീസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ വലയിലായത്. സാധാരണ ഗതിയിൽ ആംബുലൻസുകൾ അടിയന്തര സാഹചര്യങ്ങളിലാണ് ബീക്കൺ ലൈറ്റുകൾ ഉപയോഗിക്കാറുള്ളത്. പൊലീസിന്റെയോ മറ്റ് അധികൃതരുടെയോ സംശയം ഉണ്ടാകാതിരിക്കാനും, വഴിയിൽ എവിടെയും തടയാതിരിക്കാനുമാണ് പ്രതികൾ ഈ തന്ത്രം പ്രയോഗിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു.
സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതികൾ ഇതിന് മുൻപും സമാനമായ രീതിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്ത് ലഹരിക്കടത്ത് നടത്തിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിച്ചുവരികയാണ്.