കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് ലോക്‌സഭാ എംപി സായോണി ഘോഷിന്‍റെ തലയറുക്കുന്നവർക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സിക്കന്ദ്രബാദ് നഗർ പാലിക ചെയർമാനും ബിജെപി നേതാവുമായ ഡോ. പ്രദീപ് ദീക്ഷിത്.ശിവലിംഗവുമായി ബന്ധപ്പെട്ട സായോണിയുടെ പഴയൊരു സോഷ്യൽമീഡിയ പോസ്റ്റ് വീണ്ടും പുറത്തുവന്നതിന് പിന്നാലെയാണ് ഭീഷണി.
"ഞാൻ എല്ലാ ദിവസവും ഒരു മണിക്കൂർ ശിവനെ ആരാധിക്കുന്നു. ടിഎംസി എംപി സായോണി ഘോഷിന്‍റെ പ്രവൃത്തി എന്നെ വല്ലാതെ വേദനിപ്പിച്ചു. സായോണി ഘോഷിന്റെ വെട്ടിമാറ്റിയ തല കൊണ്ടുവരുന്നവർക്ക് ഒരു കോടി രൂപ പാരിതോഷികം നൽകും," ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട വീഡിയോയിൽ ദീക്ഷിത് പറയുന്നത് കേൾക്കാം.ദീക്ഷിതിന്‍റെ വലിയ വിമര്‍ശനങ്ങൾക്കാണ് വഴിവച്ചത്. എന്നാൽ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നാണ് ഇപ്പോൾ ദീക്ഷിത് പറയുന്നത്. തന്‍റെ ഇമേജ് നശിപ്പിക്കാനായി എഐ ഉപയോഗിച്ച് വീഡിയോയിൽ കൃത്രിമം കാണിച്ചുവെന്നാണ് ദീക്ഷിതിന്‍റെ വാദം.
2015 ലാണ് സായോണി വിവാദമായ പോസ്റ്റിട്ടത്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഈ പോസ്റ്റര്‍ വീണ്ടും പ്രചരിച്ചു. അന്ന് സായോണിക്കെതിരെ കേസെടുത്തിരുന്നു. 2015 ല്‍ അക്കൗണ്ട് ഹാക്ക് ചെയ്തുവെന്നും ഹാക്കര്‍മാരാണ് ചിത്രം പോസ്റ്റ് ചെയ്തതെന്നുമാണ് സായോണി പറയുന്നത്. ഈയിടെ നടന്ന ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിനിടെയും പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു.