തിരുവനന്തപുരം: മാധ്യമ പ്രവർത്തകരുടെ ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട് കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) നൽകിയ അഞ്ചിന അകാശപത്രിക സർക്കാർ ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.
കെ.ജെ.യു സംസ്ഥാന കമ്മിറ്റി നൽകിയ നിവേദനം സ്വീകരിച്ച ശേഷം നേതാക്കളുമായി നടന്ന ചർച്ചയിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. പ്രാദേശിക മാധ്യമ പ്രവർത്തക ക്ഷേമനിധി, ആരോഗ്യ സുരക്ഷാ - ഇൻഷ്വറൻസ് പദ്ധതി, വിവിധ സർക്കാർ കമ്മിറ്റികളിൽ പ്രാതിനിധ്യം നൽകുക, മാധ്യമ പ്രവർത്തക സുരക്ഷക്കായി നിയമ നിർമ്മാണം നടത്തുക, കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്രാ പാസുകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലുണ്ടായിരുന്നത്. യൂണിയൻ മുഖമാസികയായ കെ.ജെ.യു ന്യൂസ് മുഖ്യമന്ത്രിക്ക് സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ കൈമാറി.
കെ.ജെ.യു സ്ഥാപക പ്രസിഡന്റ് കൂടിയായ മുഖ്യമന്ത്രിയുടെ മുഖ്യമന്ത്രിയുടെ മീഡിയ സെക്രട്ടറി റോയ് മാത്യൂസ്, പ്രസ് സെക്രട്ടറി സീജി കടയ്ക്കൽ എന്നിവരുമായും കെ.ജെ.യു ഭാരവാഹികൾ ചർച്ച നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ, ട്രഷറർ ഇ.പി. രാജീവ്, ദേശീയ സമിതി അംഗം ബോബൻ ബി. കിഴക്കേത്തറ, തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് സതീഷ് ചന്ദ്രൻ, ജില്ലാ സെക്രട്ടറി എസ്.പി. രാഗേഷ് എന്നിവരാണ് നിവേദക സംഘത്തിൽ ഉണ്ടായിരുന്നത്.