കൊച്ചി: തൃണമൂൽ കോൺഗ്രസ് നേതാവിനെ വെടിവെച്ചു കൊന്ന കേസിലെ മുഖ്യപ്രതി തൃക്കാക്കരയിൽ പിടിയിൽ. കേസിലെ മുഖ്യപ്രതി ബംഗാൾ സ്വദേശി രതീന്ദ്രദാസ്(27) ആണ് പിടിയിലായത്. കൊൽക്കത്ത പർഗാന നോർത്ത് ജില്ലയിലെ സന്ദേശ്ഖാലി പൊലീസ് സ്റ്റേഷൻ പരിധിയിൽ ജൂൺ 26ന് കൊലപാതകം നടത്തിയ ശേഷം ഇയാൾ കേരളത്തിലേക്ക് കടക്കുകയായിരുന്നു.
രതീന്ദ്രദാസിന്റെ പുതിയ ഫോൺ നമ്പർ കണ്ടെത്തിയ ബംഗാൾ പൊലീസ്, സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇയാൾ ഒരു മാസമായി കേരളത്തിലുണ്ടെന്ന് മനസ്ലിലാക്കി. രതീന്ദ്രദാസ് കാക്കനാട് കുന്നിപ്പാടത്തിന് സമീപം താമസിക്കുന്നു എന്നു സൈബർ വിഭാഗം കണ്ടെത്തി.
കൂലിപ്പണി ചെയ്ത് വരികയായിരുന്ന പ്രതിയുടെ വരവും പോക്കും നിരീക്ഷിച്ച പൊലീസ് തൃക്കാക്കര മുൻസിപ്പൽ ഗ്രൗണ്ടിന് സമീപം റോഡിൽ കാത്തുനിന്ന് പിടികൂടുകയായിരുന്നു. കാമുകിക്കൊപ്പമായിരുന്നു രതീന്ദ്രദാസിന്റെ താമസം. തൃണമൂൽ കോൺഗ്രസ് സന്ദേശ്ഖാലി മേഖല പ്രസിഡന്റിനെയാണ് ഇയാൾ കൊലപ്പെടുത്തിയത്. മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ് പറയുന്നു.
സ്ത്രീധന തർക്കത്തെ തുടർന്ന് സഹോദരി ഭർത്താവും സംഘവും ചേർന്ന് രതീന്ദ്രദാസിന്റെ പിതാവിനെ കൊലപ്പടുത്തിയിരുന്നു. സഹോദരി ഭർത്താവ് ഉൾപ്പെടെ അഞ്ചു പ്രതികൾ ഈ കേസിൽ ജയിലിലായിയ. പ്രതികളിലൊരാളായ തൃണമൂൽ കോൺഗ്രസ് സന്ദേശ്ഖാലി മേഖല പ്രസിഡന്റ് കൂടിയാള്‍ ജാമ്യത്തില്‍ ഇറങ്ങിയതോടെ ഗുണ്ടകളുടെ സഹായത്തോടെ കൊലപ്പെടുത്തിയെന്നാണ് രതീന്ദ്രദാസിനെ എതിരെയുള്ള കേസ്