പന്തീരാങ്കാവിൽ വെച്ച്
സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനെ കബളിപ്പിച്ച് നാൽപ്പതുലക്ഷം രൂപ തട്ടിയെടുത്ത കേസിൽപ്രതിയായ ഷിബിൻ ലാലിനെ പന്തീരാങ്കാവ് പോലീസ് കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്തി.പണം നഷ്ടപ്പെട്ട രാമനാട്ടുകര ഇസാഫ് ബാങ്കിൻ്റെ പരിസരത്ത് എത്തിച്ചാണ് ഇന്ന് രാവിലെ പതിനൊന്നരയോടെ
ആദ്യം തെളിവെടുപ്പ് നടത്തിയത്.തുടർന്ന് പന്തീരാങ്കാവ് മണക്കടവ് റോഡിലെ അക്ഷയ ഫൈനാൻസിയേഴ്സിന് മുന്നിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൂടാതെ പ്രതി സഞ്ചരിച്ച വഴികളിലൂടെയും പന്തീരാങ്കാവ് പോലീസ് പ്രതിയുമായി സഞ്ചരിച്ച് തെളിവ് ശേഖരിച്ചു.
ഇതിനുപുറമെ പ്രതി സ്കൂട്ടറിൽ പണം കൊണ്ടുപോയി സ്കൂട്ടർ ഉപേക്ഷിച്ച ഒളവണ്ണ കോഴിക്കോടൻ കുന്നിൽ എത്തിച്ചു തെളിവ് ശേഖരിച്ചു.മൂന്നുദിവസത്തെ കസ്റ്റഡി കാലാവധി തീരുന്നതിന് മുൻപ് തൃശ്ശൂരും പാലക്കാടും പ്രതിയെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് അറിയിച്ചു.കസ്റ്റഡിയിൽ ലഭിച്ചശേഷം പോലീസ് ചോദ്യം ചെയ്തതിൽ ഇപ്പോഴും ഒരു ലക്ഷം രൂപ മാത്രമാണ് തനിക്ക് ലഭിച്ചതെന്നാണ് പ്രതി പോലീസിന് നൽകുന്ന മൊഴി.55,000 രൂപയാണ് പ്രതിയെ പിടികൂടുന്ന സമയത്ത് പോലീസിന് ലഭിച്ചിരുന്നത്.
എന്നാൽ പണം നഷ്ടപ്പെട്ട ഇസാഫ് ബാങ്ക് അധികൃതർ നാൽപ്പത് ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നാണ് പോലീസിൽ നൽകിയ പരാതി.കൂടുതൽ ചോദ്യം ചെയ്യലുകൾക്കും
തെളിവെടുപ്പിനും ശേഷംബാക്കി പണത്തിന്റെ കാര്യത്തിലും വ്യക്തത വരുമെന്നാണ് പോലീസ് നൽകുന്ന വിവരം.