ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന ബിനീഷിനെയും സഹായിയെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അനധികൃത വൈദ്യുതി ഉപയോഗിച്ചതിന് ഇവര്‍ക്ക് പങ്കുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്.
പത്താം ക്ലാസ് വിദ്യാര്‍ഥി അനന്തുവാണ് ഷോക്കേറ്റ് മരിച്ചത്. ഒരു കുടുംബത്തിലെ മീന്‍ പിടിക്കാന്‍ പോയ നാല് പേര്‍ക്കാണ് ഷോക്കേറ്റത്. യദു കൃഷ്ണ, ഷാനു വിജയ് എന്നിവരാണ് ഷോക്കേറ്റ് ചികിത്സയിലുള്ളത്.
പന്നിയെ പിടികൂടാൻ സ്ഥാപിച്ച വൈദ്യുത കമ്പിയില്‍ നിന്നാണ് ഷോക്കേറ്റത്.
നേതാക്കളായ എം. സ്വരാജ്, ആര്യാടന്‍ ഷൗക്കത്ത്, ജ്യോതികുമാര്‍ ചാമക്കാല, ഷോണ്‍ ജോര്‍ജ് തുടങ്ങിയവര്‍ ആശുപത്രിയിലെത്തി. ദൗര്‍ഭാഗ്യകരമായ സംഭവമാണുണ്ടായതെന്ന് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കൂടിയായ എം. സ്വരാജ് പ്രതികരിച്ചു. വസ്തുനിഷ്ഠമായ അന്വേഷണം വേണം. കുറ്റക്കാര്‍ക്കെതിരെ ഗൗരവകരമായ അന്വേഷണം വേണം. ചികിത്സയിലുള്ള കുട്ടി അപകടനില തരണം ചെയ്തുവെന്നും കുട്ടിയുമായി സംസാരിച്ചുവെന്നും സ്വരാജ് പ്രതികരിച്ചു.
കൃത്യമായ അന്വേഷണം വേണമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തും പ്രതികരിച്ചു. സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കൊലപാതകമെന്ന് ആര്യാടന്‍ ഷൗക്കത്ത് ആരോപിച്ചു. കെഎസ്ഇബിയുടെ ഭാഗത്ത് വന്‍ വീഴ്ചയുണ്ടായെന്നും ആരോപിച്ചു.
വിദ്യാര്‍ഥി പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചതില്‍ പ്രതിഷേധവുമായി യുഡിഎഫ് രംഗത്തെത്തി. കെഎസ്ഇബിയുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയാണ്.
അതേസമയം, സ്വകാര്യഭൂമിയിലാണ് പന്നിക്കെണി സ്ഥാപിച്ചിരുന്നതെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. വനംവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പ്രതികരിച്ചു.
അപകടത്തെ രാഷ്ട്രീയവത്കരിക്കുന്നുവെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍ പ്രതികരിച്ചു. അപകടത്തെ അപകടമായി കാണണം. യുഡിഎഫ് നിലവാരമില്ലാത്ത രാഷ്ട്രീയം കളിക്കുന്നു. അപകടത്തെ രാഷ്ട്രീയമായി കാണുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്. കോണ്‍ഗ്രസിന് സ്വന്തം രാഷ്ട്രീയ നിലപാടില്‍ വിശ്വാസമില്ല. യുഡിഎഫ് ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും എ. വിജയരാഘവന്‍ പ്രതികരിച്ചു.