ആലപ്പുഴ ഓമനപ്പുഴയിൽ അച്ഛൻ മകളെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. തോർത്തു കൊണ്ട് കഴുത്തു മുറുക്കിയാണ് 28കാരിയായ മകള്‍ എയ്ഞ്ചൽ ജാസ്മിനെ താന്‍ കൊന്നതെന്നാണ് പ്രതി ജോസ്മോന്‍ പൊലീസിനോട് പറഞ്ഞത്. മണ്ണഞ്ചേരി പൊലീസാണ് പ്രതിയെ പിടികൂടിയത്. ഓട്ടോറിക്ഷ ഡ്രൈവറായും സെക്യൂരിറ്റി ജീവനക്കാരനായും ജോലി ചെയ്യുകയാണ് ജോസ് മോൻ.
പെണ്‍കുട്ടിയുടെ മരണം, ആത്മഹത്യയാണെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ ഡോക്ടർമാർ മരണത്തിൽ സംശയം പ്രകടിപ്പിച്ചതോടെ പിതാവ് ജോസ് മോനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്യുകയായിരുന്നു. അപ്പോഴാണ് എല്ലാം വിവരങ്ങളും പുറത്തുവന്നത്. പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ലാബ് ടെക്നീഷ്യനാണ് മരിച്ച എയ്ഞ്ജൽ.
യുവതിയെ ഇന്ന് രാവിലെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മണ്ണഞ്ചേരി പൊലീസാണ് കുട്ടിയുടെ മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്. എയ്ഞ്ജൽ ഭർത്താവുമായി പിണങ്ങി വീട്ടിൽ നിൽക്കുകയായിരുന്നു. ഇക്കാര്യത്തില്‍ പിതാവിന് മകളോട് ദേഷ്യമുണ്ടായിരുന്നു. ഇതേച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.