റിയാദ്: സന്ദർശക വിസയിൽ സൗദിയിലെ അബഹയിൽ എത്തിയ മലയാളി യുവതി നിര്യാതായി. അരീക്കോടിനടുത്ത് കടുങ്ങല്ലൂർ വാച്ചാ പുറവൻ മുഹമ്മദ് ഹാജിയുടേയും നഫീസക്കുട്ടിയുടേയും മകൾ മുഹ്‌സിന(32) ആണ് ഖമീസ് മുഷൈത്ത് സൗദി ജർമ്മൻ ഹോസ്‍പിറ്റലിൽ മരിച്ചത്. ജിസാനിലെ ദർബിൽ പെട്രോൾ പമ്പ് മെയിന്റനൻസ് ജോലി ചെയ്യുന്ന ഭർത്താവ് എടവണ്ണപ്പാറ ചീക്കോട് മൂസ ഹർഷാദിനെ കാണാനും ഉംറ നിർവ്വഹിക്കാനുമായി സന്ദർശക വിസയിൽ ഇക്കഴിഞ്ഞ റമദാൻ പത്തിനാണ് മൂന്ന് കുട്ടികളുമൊത്ത് മുഹ്‌സിന ജിസാൻ പ്രവിശ്യയിലെ ദർബിൽ എത്തുന്നത്.
നേരത്തെയും സന്ദർശക വിസയിൽ എത്തിയിരുന്നെങ്കിലും മക്കൾക്ക് ഉംറ നിർവ്വഹിക്കാൻ കഴിഞ്ഞിരുന്നില്ല. കുട്ടികളുടെ സ്‌കൂൾ അവധി കഴിയുന്ന മുറയ്ക്ക് നാട്ടിലേയ്ക്ക് തിരിക്കാനിരിക്കേയാണ് പനിയും ചെറിയ അസ്വസ്ഥതകളും ആരംഭിച്ചത്. ചികിത്സക്കായ് ഖമീസിലെ ഹോസ്‍പിറ്റലിൽ എത്തിയെങ്കിലും ശ്വാസതടസ്സവും മറ്റും അധികരിച്ചതിനെ തുടർന്ന് സൗദി ജർമ്മൻ ഹോസ്‍പിറ്റലിലേക്ക് റഫർ
ചെയ്യുകയായിരുന്നു.
എന്നാൽ, ഹോസ്‍പിറ്റലിലേയ്ക്കുള്ള യാത്രയ്ക്കിടയിൽ സ്‌ട്രോക്ക് വരികയും നില വഷളാവുകയും ചെയ്തു. ഉടൻ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. നാലാംനാൾ മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു.
ഒ.ഐ.സി.സി ദക്ഷിണ മേഖലാ പ്രസിഡണ്ടും ജിദ്ദ കോൺസുലേറ്റ് വെൽഫയർ വിഭാഗം മെമ്പറുമായ അഷ്‌റഫ് കുറ്റിച്ചലിന്റെ ഇടപെടലിലൂടെ എം.ഒ.എച്ചിലേയ്ക്ക് മാറ്റാനുള്ള ശ്രമങ്ങൾ നടന്നുവരവേ കഴിഞ്ഞ ദിവസം രാവിലെ കാലത്ത് വീണ്ടും ഹൃദയാഘാതമുണ്ടായി. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾക്ക് ശേഷം ഖമീസിൽ തന്നെ മറവു ചെയ്യുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന ഖമീസ് കെ.എം.സി.സി ലീഗൽ സെൽ ചെയർമാൻ ഇബ്രാഹിം പട്ടാമ്പി അറിയിച്ചു. മക്കളായ മിഥുലാജ്, ആയിശ ഹന്ന, ഫാത്തിമ സുഹറ എന്നിവർ നേരത്തെ നാട്ടിലേക്ക് പോയിരുന്നു. സഹോദരങ്ങൾ - ഷബീർ, സുഹറാബി, ബുഷ്‌റ, റഷീദ.