Trending

പ്രവാസിയുടെ ഭൂമി വ്യാജരേഖ ചമച്ച് തട്ടിയെടുത്തെന്ന പരാതി; പോലീസ് കേസ് എടുത്തു





താമരശ്ശേരി: ഖത്തറിൽ ജോലി ചെയ്യുന്ന പ്രവാസിയുടെ വീടും 25 സെൻ്റ് സ്ഥലവും എംബസിയുടെ വ്യാജ രേഖ ഉപയോഗിച്ച് തട്ടിയെടുത്തെന്നും ഇതിന് റജിസ്ട്രറാർ സഹായം നൽകിയെന്നും ആരോപിച്ച് നൽകിയ പരാതിയിലാണ് താമരശ്ശേരി പോലീസ് കേസെടുത്തത്.



പരാതിക്കാരനായ വില്ല്യാപ്പളളി, കുഞ്ഞി പീടികയിൽ കുഞ്ഞബ്ദുളള മകൻ ഷെരീഫ്  കഴിഞ്ഞ 16 വർഷമായി ഖത്തറിൽ ജോലി ചെയ്തു വരികയാണ്. ഷെരീഫ് വില്ല്യാപ്പളളി വില്ലേജിലെ മലാർക്കൽതാഴെ എന്ന സ്ഥലത്ത് 2012 വർഷം 25 സെന്റ് വസ്തു വാങ്ങി കൈവശം വെച്ച് വരികയായിരുന്നു.


 പിന്നീട് ഷെരീഫിന്റെ പിതാവായ കുഞ്ഞബ്ദുളള എന്നവർ 2016 വർഷത്തിൽ ഷെരീഫിന്റെ മാതാവിനെ വിവാഹ മോചനം ചെയ്യുകയും തുടർന്ന് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് താമസിച്ചു വരികയുമായിരുന്നു.

 കുഞ്ഞബ്ദുളള എന്നവരുടെ പുനർ വിവാഹത്തിന് ശേഷം ഷെരീഫ് ഉൾപ്പെടെയുളള മൂന്ന് സഹോദരങ്ങളുമായി കുഞ്ഞബ്ദുളള തർക്കത്തിലാവുകയും പിന്നീട് ഷെരീഫും, മറ്റു സഹോദരങ്ങളും തങ്ങളുടെ പിതാവായ കുഞ്ഞി പീടികയിൽ കുഞ്ഞബ്ദുളള എന്നവരുമായി അഭിപ്രായ വ്യത്യാസത്തിലാവുകയും പരസ്പരം ബന്ധം നിലവിലില്ലാത്തതുമായിരുന്നു. 

മാത്രമല്ല കുഞ്ഞബ്ദുള്ള കഴിഞ്ഞ 6 വർഷത്തോളമായി നടുവണ്ണൂരിനടുത്തുള്ള കുരുടിമുക്ക്' എന്ന സ്ഥലത്ത് രണ്ടാം ഭാര്യക്കൊപ്പം താമസിച്ചു വരികയും ആണ്.

 ഷെരീഫ് കുറച്ചുകാലങ്ങളായി നാട്ടിൽ കൃത്യമായി പോക്കുവരവില്ലായിരുന്നു,ഇകഴിഞ്ഞ ജൂലായ് മാസം ഏഴാം തിയ്യതി  ഷെരീഫിന്റെ ഉടമസ്ഥതയിലുള്ള 25 സെന്റ് സ്ഥലവും, വീടും ടിയാന്റെ പിതാവായ കുഞ്ഞബ്ദുളള എന്നവർ ഒരു വ്യാജ മുക്ത്യാർ ഉപയോഗിച്ച് കാറോറത്ത് റഫീഖ് എന്നവർക്ക് വിൽപ്പന നടത്തിയെന്നും പ്രസ്തുത ആധാരം താമരശ്ശേരി സബ്ബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുന്നും ഷെരീഫിന്റെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.


 അതോടൊപ്പം ഷെരീഫ് അറിയാതെ ഷെരീഫിന്റെ പേരിൽ ഇന്ത്യൻ എംബസി ദോഹയുടെ പേരിൽ ഒരു കളള പ്രമാണം മുക്ത്യാർ ആയി തയ്യാറാക്കുകയും ചെയ്തു. ഇതുപയോഗിച്ചാണ് ജൂൺ ഒന്നാം തിയ്യതി തന്റെ വീടും, സ്ഥലവും റഫീഖ് എന്നയാൾക്ക് വിൽപ്പന നടത്തിയതെന്നും എന്നാൽ എൽ.ഐ.സി. ഹൗസിംഗ് ഫിനാൻസ് കമ്പനിയിൽ ലോൺ ഉളള വസ്തു താമരശ്ശേരി സബ്ബ് രജിസ്ട്രാർ യാതൊരു കടബാധ്യതയും ഇല്ല എന്ന രീതിയിലാണ് രജിസ്റ്റർ ചെയ്ത് നൽകിയതെന്നും കൂടാതെ വില്ല്യാപ്പളളി സബ്ബ് രജിസ്ട്രാർ ഓഫീസിന് കീഴിൽ വരുന്ന വസ്തു കുഞ്ഞബ്ദുളള എന്നവർ താൻ താമരശ്ശേരി താമസക്കാരനാണെന്ന് അപേക്ഷ നൽകിയ പ്രകാരമാണ് താമരശ്ശേരി സബ് റജിസ്റ്റർ ഓഫീസിൽ റജിസ്റ്റർ ചെയ്ത് നൽകിയതെന്നും ബോധ്യപ്പെട്ടു.


ഷെരീഫ് ഇതു സംബന്ധിച്ച്  ബന്ധപ്പെട്ട എംബസി ഉദ്യോഗസ്ഥൻമാർക്കും, ജില്ലാ സബ്ബ് രജിസ്ട്രാർ ഓഫീസർക്കും, ബന്ധപ്പെട്ട പോലീസ് ഓഫീസർമാർക്കും പരാതി നൽകി.

 എംബസിയിൽ നിന്നും ഷെരീഫിന്റെ പേരിൽ ഒരു മുക്ത്യാർ ഒപ്പിട്ട് നൽകിയിട്ടില്ലെന്നും നേരത്തെ തന്നെ വ്യക്തമായിരുന്നു.

ഷെരീഫിന്റെ പരാതി പ്രകാരം താമരശ്ശേരി പോലീസ് ഷെരീഫിന്റെ പിതാവായ കുഞ്ഞബ്ദുളള, വസ്തു വാങ്ങിയ റഫീഖ് തുടങ്ങി ഇടപാടുമായി  ബന്ധപ്പെട്ട ആളുകൾക്കെതിരെ കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. 

 ഇന്ത്യൻ ശിക്ഷാ നിയമം 463, 465, 468, 420, r/w 34 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്..

Post a Comment

Previous Post Next Post