താമരശ്ശേരി:ഓണത്തെ വരവേൽക്കാൻ ഒരുങ്ങി മലയോരം. താമരശ്ശേരിയിലും പൂക്കടകൾ ഒരുങ്ങി.
നന്മയുടെ പ്രകാശം പകര്‍ന്ന് ഒരു ഓണം കൂടി നമ്മിലേക്ക് അടുത്ത് വരുന്നു. മനുഷ്യരേക്കാളുപരി പൂവിളികളും ആഘോഷവുമായി പ്രകൃതി കൂടുതല്‍ സന്തുഷ്ടയാവുകയും,എങ്ങും താളമേളങ്ങളും ആര്‍പ്പുവിളികളും കൊണ്ട് കേളസംസ്‌ക്കാരത്തിന്റെ തനിമയും പാരമ്പര്യവും വിളിച്ചോതുന്ന ദിനങ്ങളാണ് കടന്ന് വരാനിരിക്കുന്നത്. ജാതി മത ഭേദമന്യേ കേരളം ഓണം ആഘോഷിക്കുമ്പോൾ സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും ആഘോഷം കൂടിയായി ഓണം മാറുന്നു.
പൊന്നിന്‍ ചിങ്ങത്തിലെ അത്തം മുതല്‍ ആരംഭിക്കുന്ന ഓണാഘോഷം തിരുവോണം നാള്‍ വരെ ഗംഭീരമായി കൊണ്ടാടി പൂക്കളവും തുമ്പപ്പൂവിന്‍ നിറമുള്ള ചോറും പായസവുമെല്ലാമായി ജാതിമത ഭേദമന്യേ ലോകത്തുള്ള മലയാളികള്‍ ഈ ആഘോഷ വേളയിൽ ഒത്തു കൂടുന്നു.
ഓണത്തോടനുബന്ധിച്ചുള്ള ആര്‍പ്പുവിളികളും മാവേലി മന്നന്റെ വരവുമെല്ലാം കണ്ണിന് കുളിരേകുന്ന കാഴ്ച്ചകളാണ്. ഓരോ തലമുറ കടന്ന് വരുമ്പോഴും വീണ്ടും പുതുമയോടെ നില്‍ക്കുന്ന ഒന്നാണ് മാവേലിയും മാവേലി മന്നന്റെ പാട്ടും. കേരളീയ സംസ്‌ക്കാരത്തെയും നാമെല്ലാം ഒന്നാണെന്ന ചേതോവികാരം ആ പാട്ടിനുള്ളിൽ നിറഞ്ഞു നിൽക്കുന്നു.
എന്നാൽ ഇതൊക്ക ഇപ്പോൾ ഒരു ഗൃഹാതുരത്വമാണ്. അത്തം മുതല്‍ തിരുവോണം വരെ പത്തുനാള്‍ വീട്ടുമുറ്റത്ത് പൂക്കളമൊരുക്കാന്‍ തൊടിയിലും പാടവരമ്പത്തും ഓണത്തുമ്പികളെപ്പോലെ പാറി നടക്കുന്ന കുട്ടിക്കുറുമ്പികളും കുട്ടിക്കുറുമ്പന്മാരും ഉണ്ടായിരുന്നപ്പോൾ ഇന്ന് പൂക്കള്‍ പറിക്കാന്‍ കുട്ടികള്‍ക്കോ കുട്ടികളെ പുറത്തേക്ക് വിടാന്‍ മാതാപിതാക്കള്‍ക്കോ താല്പര്യമില്ല.
കാക്കപൂ, തുമ്പപ്പൂ, കൃഷ്ണപ്പൂ, ചെത്തിപ്പൂ, മുല്ലപ്പൂ, ചെമ്പരത്തി, ആമ്പല്‍പൂ, താമര, ജമന്തി, കാശിത്തുമ്പ, വാടാര്‍മല്ലി, കൈതപ്പൂവ്, റോസ് തുടങ്ങിയ പൂവുകളാണ് പൂക്കളമൊരുക്കാന്‍ പണ്ടുകാലത്ത് ഉപയോഗിച്ചിരുന്നത്. വയലേലകളും മറ്റും ഇല്ലാതായതോടെ ഇത്തരം പൂക്കളും കാണാനല്ലാതെയായി..
ഇപ്പോൾ ഓണവിപണിയില്‍ നിറയുന്ന ചെണ്ടുമല്ലിയും, പിച്ചിയും, മുല്ലയും, വാടാമല്ലിയുമെല്ലാം ഇന്ന് മലയാളികളുടെ വീടുകള്‍ കീഴടക്കുന്നു.
തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമാണ് ഇപ്പോള്‍ മലയാളികള്‍ക്ക് കളമൊരുക്കാൻ ആവശ്യമുള്ള പൂക്കള്‍ എത്തുന്നത്.
വിവിധ ക്ലബ്ബുകളുടേയും, വിദ്യഭ്യാസ സ്ഥാപനങ്ങളുടെയും സാംസ്‌ക്കാരിക സംഘടനകളുടെയും ആഭിമുഖ്യത്തില്‍ വിപുലമായ ഓണാഘോഷ പരിപാടികള്‍ക്കുള്ള ഒരുക്കങ്ങൾ നാട്ടിലാകെ ആരംഭിച്ചിട്ടുണ്ട്.
പ്രധാനമായും പൂക്കളമത്സരമാണ് എല്ലായിടത്തും ശ്രദ്ധേയമായ പരിപാടി. മാവേലി തമ്പുരാനെ എഴുന്നള്ളിക്കുന്ന പരിപാടികളും ഉണ്ടാകും. നഗരങ്ങളില്‍ ഓണസന്ധ്യ ഉണ്ടാക്കുന്ന പ്രത്യേക കാറ്ററിംഗ് വിഭാഗവും ഇപ്പോൾ നാട്ടിലാകെ സജീവമാണ്.