ദില്ലി: റോബർട്ട് വാദ്രക്ക് വീണ്ടും ഇഡി നോട്ടീസ്. ലണ്ടനിലേതടക്കം ഭൂമി ഇടപാടുകളിലാണ് വീണ്ടും ഹാജരാകാനുള്ള നിർദ്ദേശം. ഇന്ന് തന്നെ ഇഡിക്ക് മുന്നിൽ ഹാജരാകുമെന്നാണ് റോബർട്ട് വാദ്ര വിശദമാക്കിയത്. 11 തവണയാണ് റോബർട്ട് വാദ്ര ഇതിനോടകം ഇഡി ചോദ്യം ചെയ്തത്.
ഭൂമി ഇടപാടിൽ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് റോബർട്ട് വാദ്ര മാധ്യമങ്ങളോട് പ്രതികരിച്ചത്. ജനങ്ങൾക്ക് വേണ്ടിയാണ് താൻ സംസാരിക്കുന്നതെന്നും വാദ്ര കൂട്ടിച്ചേർത്തു. ബിജെപിയുടെ രാഷ്ട്രീയ നീക്കമാണ് നിലവിലുള്ളതെന്നും വാദ്ര ആരോപിച്ചു. ചൊവ്വാഴ്ച രാവിലെ വീണ്ടും നോട്ടീസ് ലഭിച്ചതിന് പിന്നാലെ റോബർട്ട് വാദ്ര ദില്ലിയിലെ ഇഡി ഓഫീസിലേക്ക് നടന്നാണ് എത്തിയത്.
തനിക്ക് ഒന്നും മറയ്ക്കാനില്ലെന്നും വാദ്ര പ്രതികരിച്ചു. മോദി ഭയക്കുമ്പോൾ ഇഡിയെ വിളിക്കുന്നുവെന്നാണ് ഇഡി ഓഫീസിലേക്ക് നടന്ന് വരുമ്പോൾ വദ്ര ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്.
വദ്രയുടെ സ്ഥാപനമായ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി 2008ൽ ഹരിയാനയിൽ 7.5 കോടി രൂപയ്ക്ക് ഭൂമി വാങ്ങിയിരുന്നു. ഈ ഇടപാടിനെ സംബന്ധിച്ചാണ് കേസ്. ഈ സ്ഥലം ഡിഎൽഎഫിന് 58 കോടി രൂപയ്ക്കാണ് വദ്ര മറിച്ചുവിറ്റത്. കോൺഗ്രസ് സംസ്ഥാനം ഭരിക്കുമ്പോഴായിരുന്നു ഈ ഇടപാട്.