Trending

നിലമ്പൂർ വിധിയെഴുതി; 73.26 ശതമാനം പോളിംഗ്; ആര് വാഴുമെന്നറിയാൻ ഇനി മൂന്ന് നാൾ





നിലമ്പൂര്‍: ദിവസങ്ങള്‍ നീണ്ടുനിന്ന പ്രചാരണങ്ങള്‍ക്കൊടുവില്‍ നിലമ്പൂരുകാര്‍ നിലമ്പൂരിന്റെ വിധിയെഴുതി. കനത്ത മഴയെ വകവെയ്ക്കാതെ ആളുകള്‍ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ പോളിംഗ് ബൂത്തുകളിലേയ്ക്ക് ഒഴുകിയെത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട വിവരം അനുസരിച്ച് 73.26 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. 2021 ല്‍ ഇത് 75.23 ശതമാനമായിരുന്നു. നിലമ്പൂരില്‍ ആര് വാഴും ആര് വീഴും എന്നറിയാന്‍ ഇനി മൂന്ന് നാള്‍ കാത്തിരിക്കണം. ജൂണ്‍ 23നാണ് നിലമ്പൂരില്‍ വോട്ടെണ്ണല്‍ നടക്കുക

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് മാങ്കുത്ത് എല്‍പി സ്‌കൂളിലായിരുന്നു വോട്ട് ചെയ്തത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലും വോട്ട് രേഖപ്പെടുത്തി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജ് ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് വോട്ട് ചെയ്തത്. അതിനിടെ പോളിങ് ബൂത്തുകളില്‍ നേര്‍ക്കുനേരെയെത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജും യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തും പരസ്പരം ആലിംഗനം ചെയ്തു. അതേസമയം സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ ആര്യാടന്‍ ഷൗക്കത്തിനെ ആലിംഗനം ചെയ്യാനെത്തിയതും അദ്ദേഹം തിരിഞ്ഞുനടന്നതും തെരഞ്ഞെടുപ്പിലെ ശ്രദ്ധേയ കാഴ്ചയായി.


അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വി വി പ്രകാശിന്റെ ഭാര്യയും മകളും വോട്ട് രേഖപ്പെടുത്തി. എടക്കര ജിഎച്ച്എസ്എസ് സ്‌കൂളിലായിരുന്നു ഇരുവരും വോട്ട് ചെയ്യാനെത്തിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി വീട്ടില്‍ എത്താത്തതില്‍ പരാതിയില്ലെന്നും മരണം വരെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തുടരുമെന്നും അവര്‍ പ്രതികരിച്ചു.

കൃത്യമായ രേഖകളില്ലാതെ പോളിങ് ബൂത്തില്‍ മണിക്കൂറുകളോളം കാത്തുനിന്ന നിലമ്പൂര്‍ സ്വദേശിനി ചക്കിയെന്ന ചക്കിക്കുട്ടിയമ്മയും വാര്‍ത്താകേന്ദ്രമായി. മതിയായ രേഖകളില്ലാതെ വോട്ട് ചെയ്യാനെത്തിയ ചക്കിയുടെ വാര്‍ത്ത റിപ്പോര്‍ട്ടറായിരുന്നു പുറത്തുവിട്ടത്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെ ജില്ലാ കളക്ടറും തെരഞ്ഞെടുപ്പ് കമ്മീഷണറും വിഷയത്തില്‍ ഇടപെട്ടു. റേഷന്‍ കാര്‍ഡ് എത്തിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിര്‍ദേശം നല്‍കി. അതിനിടെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ മകന്‍ തന്നെ വോട്ടര്‍ ഐഡി കണ്ടെത്തുകയും ബൂത്തില്‍ എത്തിക്കുകയും ചെയ്തു. ഇതോടെ ചക്കി വോട്ട് ചെയ്യുകയായിരുന്നു


പിണറായി സര്‍ക്കാരിനെതിരെ യുദ്ധം പ്രഖ്യാപിച്ച് പി വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചതോടെയാണ് നിലമ്പൂരില്‍ വീണ്ടുമൊരു വിധിയെഴുത്തിന് കളമൊരുങ്ങിയത്. യുഡിഎഫായിരുന്നു ആദ്യം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. യുഡിഫില്‍ ഇടംപിടിക്കാതെ വന്നതോടെയായിരുന്നു മത്സര രംഗത്തേയ്‌ക്കെന്ന് വ്യക്തമാക്കി പി വി അന്‍വര്‍ രംഗത്തെത്തിയത്. തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനായിരുന്നു തീരുമാനമെങ്കിലും നാമനിര്‍ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയതോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ നിർബന്ധിതനാകുകയായിരുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്ന ശേഷമായിരുന്നു എം സ്വരാജിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം.

സ്വരാജ് വന്നതോടെ അണികള്‍ക്കിടയിലും പാർട്ടി അനുഭാവികൾക്കിടയിലും വൻ സ്വീകാര്യത ലഭിച്ചു. ക്രൈസ്തവ വോട്ടുകള്‍ കൂടി ലക്ഷ്യംവെച്ചായിരുന്നു മോഹന്‍ ജോര്‍ജിലേക്ക് എന്‍ഡിഎ എത്തിയത്. മത്സരരംഗത്തേയ്ക്ക് നാല് പേര്‍ വന്നതോടെ ചതുഷ്‌കോണ മത്സരമാണ് നിലമ്പൂരില്‍ പ്രതീക്ഷിച്ചത്. സ്വരാജിനും ഷൗക്കത്തിനും അന്‍വറിനും മോഹന്‍ ജോര്‍ജിനും പുറമേ ആറ് പേരായിരുന്നു നിലമ്പൂരില്‍ മത്സര രംഗത്തുണ്ടായിരുന്നത്. അഡ്വ. സാദിക് നടുത്തൊടി (എസ്ഡിപിഐ), എന്‍ ജയരാജന്‍ (സ്വതന്ത്ര സ്ഥാനാര്‍ത്ഥി), പി രാധാകൃഷ്ണന്‍ നമ്പൂതിരിപ്പാട് (സ്വതന്ത്ര സ്ഥാനാര്‍ത്ഥി), വിജയന്‍ (സ്വതന്ത്ര സ്ഥാനാര്‍ത്ഥി), സതീഷ് (സ്വതന്ത്ര സ്ഥാനാര്‍ത്ഥി), ഹരിനാരായണന്‍ (സ്വതന്ത്ര സ്ഥാനാര്‍ത്ഥി) എന്നിവരാണ് മറ്റുള്ളവര്‍.

Post a Comment

Previous Post Next Post