ഇടതുപക്ഷം സഹകരിച്ചത് ആർഎസ്എസുമായല്ലെന്നും ജനതാ പാർട്ടിയുമായാണെന്നും നിലമ്പൂർ എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ്. ജനതാ പാർട്ടിയുമായാണ് ഇടതുപക്ഷം സഹകരിച്ചത്. ജനതാ പാർട്ടി വർഗീയ നിലപാട് സ്വീകരിക്കുന്ന പാർട്ടി അല്ലായിരുന്നു. എന്നാൽ ആർഎസ്എസ് ജനതാ പാർട്ടിയിൽ സ്വാധീനം ഉറപ്പിക്കുന്നു എന്ന വിമർശനം പിന്നീട് ഉണ്ടായി. അന്ന് ഇഎംഎസ് ആർഎസ്എസ് വോട്ട് വേണ്ട എന്ന് പ്രഖ്യാപിച്ചതാണെന്നും സ്വരാജ് പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് ആർഎസ്എസുമായി സഹകരിച്ചിട്ടുണ്ടെന്ന എം.വി. ഗോവിന്ദൻ്റെ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു സ്വരാജ്.
"ഇഎംഎസ് ഗവൺമെന്റിനെ പുറത്താക്കാനായുള്ള സമരത്തിൽ ആർഎസ്എസ് പിന്തുണ നൽകിയിരുന്നു. ആർഎസ്എസ് പിടിമുറുക്കിയ ജനതാ പാർട്ടിയുമായി സഹകരിച്ചത് കോൺഗ്രസ് ആണ്. പട്ടാമ്പിയിൽ ഇഎംഎസിനെ തോൽപ്പിക്കാൻ ആർഎസ്എസും കോൺഗ്രസും ചേർന്ന് പൊതു സ്ഥാനാർഥിയെ നിർത്തി. ഒ. രാജഗോപാൽ കാസർകോഡ് കോൺഗ്രസ് പിന്തുണയോടെ മത്സരിച്ചു. താൻ പറഞ്ഞത് ചരിത്രമാണ് അത് ആർക്കും ഖണ്ഡിക്കാൻ കഴിയില്ല. ഏതെങ്കിലും ഒരു വർഗീയവാദിയുടെ വോട്ടിനുവേണ്ടി അഴകുഴമ്പൻ നിലപാട് സ്വീകരിക്കുന്നവരല്ല സിപിഐഎം. അത് തെരഞ്ഞെടുപ്പായാലും യുദ്ധം ആയാലും എന്തായാലും അങ്ങനെയാണ്. അങ്ങനെയല്ലാതായാൽ ഇടതുപക്ഷം ഇടതുപക്ഷം അല്ലാതായി മാറും", എം. സ്വരാജ് പറഞ്ഞു.
അനിവാര്യമായ ഘട്ടം വന്നപ്പോള്‍ ആര്‍എസ്എസുമായി ചേര്‍ന്നിട്ടുണ്ടെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞത്. അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോള്‍ ആര്‍എസ്എസുമായി ചേര്‍ന്നു. അടിയന്തരാവസ്ഥ അര്‍ദ്ധഫാസിസത്തിന്റെ രീതിയായിരുന്നു. അപ്പോള്‍ മറ്റൊന്നും നോക്കേണ്ടതില്ല. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജമാഅത്തെ ഇസ്ലാമി മുമ്പ് എല്‍ഡിഎഫിന് പിന്തുണച്ചത് ഓര്‍മിപ്പിച്ചപ്പോഴായിരുന്നു ഗോവിന്ദന്റെ ഇത്തരത്തിലുള്ള പ്രതികരണം.
എന്നാൽ എം.വി. ഗോവിന്ദൻ്റെ വാക്കുകളെ തെരഞ്ഞെടുപ്പിൽ അനുകൂലമാക്കാനാണ് യുഡിഎഫിൻ്റെ ശ്രമം. അനുവാര്യമുള്ള ഘട്ടത്തിൽ ആർഎസ്എസുമായി ചേർന്നിട്ടുണ്ടെന്ന എം.വി. ഗോവിന്ദൻ്റെ പരാമർശം സിപിഐഎമ്മിൻ്റെ ചരിത്ര രേഖയിലുണ്ടെന്നാണ് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. മുൻ മന്ത്രിയായിരുന്ന ടി. ശിവദാസ മേനോനായി പാലക്കാട് പ്രചരണത്തിനെത്തിയത് എൽ.കെ. അദ്വാനിയാണ്. ഇപ്പോഴും സിപിഐഎം-ആർഎസ്എസ് യോജിക്കാവുന്ന അവസ്ഥ നിലനിൽക്കുന്നുണ്ടെന്നും ഷൗക്കത്ത് പറഞ്ഞു