ഓടുന്ന ബസിന്റെ മുൻവശത്തെ ചില്ല് തകർത്ത് ഇതരസംസ്ഥാന തൊഴിലാളിയായ യുവാവ് പുറത്തേക്ക് ചാടി. കോഴിക്കോട് നിന്ന് മാനന്തവാടിക്കു പോകുകയായിരുന്ന കോഴിക്കോട് ഡിപ്പോയിലെ കെഎസ്ആർടിസി ബസിൽ രാവിലെ ഏഴരയോടെ മാനന്തവാടി ദ്വാരകയിൽ വച്ചായിരുന്നു സംഭവം. ജാർഖണ്ഡ് സ്വദേശി മനോജ് കിഷൻ ആണ് തല കൊണ്ട് ചില്ല് ഇടിച്ചുതകർത്ത് പുറത്തേക്ക് ചാടിയത്.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ മനോജിനെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. കോഴിക്കോട് നിന്ന് കയറിയ ഇയാൾ ചുണ്ടേൽ മുതൽ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു എന്ന് ബസ് ജീവനക്കാർ പറയുന്നു. പലതവണ മനോജിനോട് അടങ്ങിയിരിക്കാൻ കണ്ടക്ടർ പറഞ്ഞതായി ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ പറഞ്ഞു.