Trending

സമാന്തര ലോട്ടറി കേന്ദ്രങ്ങളിൽ വ്യാപക റെയ്ഡ്.പണവും രേഖകളും ,പിടികൂടി. മറിയുന്നത് കോടികൾ




താമരശ്ശേരിയിൽ സർക്കാർ ലോട്ടറി വിൽപനയുടെ മറവിൽ സമാന്തര ഒറ്റ അക്ക ചൂതാട്ട എഴുത്ത് ലോട്ടറി വിൽപ്പന നടത്തുന്ന കേന്ദ്രങ്ങളിൽ പോലീസ് റയിഡ് നടത്തി.


 സമാന്തര ലോട്ടറികൾ സജീവമായതോടെ സംസ്ഥാന സർക്കാരിന്റെ ലോട്ടറി ടിക്കറ്റുകളുടെ വിൽപന കുറയുകയും സംസ്ഥാന സർക്കാരിന്റെ ലോട്ടറിയിൽ ദിവസം ഒരു നറുക്ക് എടുക്കുമ്പോൾ സമാന്തര ലോട്ടറിയിൽ നിത്യേന 4 നറുക്കുകളോളം എടുക്കുകയും ചെയ്യുന്നു. ഇതു മൂലം ലോട്ടറി ഓഫിസിൽ നിന്നോ ഡീലർമാർ മുഖേനയോ എടുക്കുന്ന ടിക്കറ്റുകൾ പൂർണമായി വിറ്റഴിക്കാൻ കഴിയാതെ വലിയ പ്രതിസന്ധിയാണു നേരിടുന്നതെന്ന് ഏജന്റുമാരും വിതരണക്കാരും പറഞ്ഞിരുന്നു. വലിയ സമ്മാന ഘടനകളോടെയാണ് സമാന്തര ലോട്ടറി മാഫിയ ആളുകൾക്കിടയിൽ പിടിമുറുക്കിയിരിക്കുന്നത്.

നമ്പർ എഴുതുന്നതിനും ഇടപാടുകൾ നടത്തുന്നതിനും ഓൺലൈൻ സംവിധാനങ്ങൾ കൂടുതലായി ഇവർ ഉപയോഗിക്കുന്നുണ്ട്. സംസ്ഥാന സർക്കാർ ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിക്കുന്ന നമ്പറിന്റെ അവസാന 3 അക്കങ്ങൾ ഒരു തവണ എഴുതുന്നവർക്ക് 5000 രൂപയാണ് ലഭിക്കുക. സമാന്തര സംഘം ഒരു തുണ്ട് കടലാസിൽ രേഖപ്പെടുത്തി നൽകുന്ന അക്കങ്ങളും എണ്ണവുമാണ് ഇതിന്റെ ടിക്കറ്റ്. ഒരു തവണ 3 അക്ക നമ്പർ എഴുതാൻ 10 രൂപയാണ് ഈടാക്കുന്നത്. ഒരേ നമ്പർ തന്നെ ചുരുങ്ങിയത് ഒരാൾ 100 എണ്ണം വരെ എഴുതുന്നതോടെ സമാന്തര ലോട്ടറിയിലൂടെ പ്രതിദിനം മറിയുന്നത് കോടികളാണ്.

സംസ്ഥാന സർക്കാർ ലോട്ടറിയുടെ രണ്ട്, മൂന്ന് സമ്മാനങ്ങളുടെ അവസാന 3 അക്കം ഒത്തു വന്നാൽ 250, 125 എന്നിങ്ങനെയാണ് സമ്മാനത്തുക. ഏഴാം സമ്മാനമായ 100 രൂപ ലഭിക്കുന്ന നമ്പറുകളിൽ ആദ്യത്തെ 30 എണ്ണം അടിസ്ഥാനമാക്കി സമാന്തര ലോട്ടറി മാഫിയ 10 രൂപ സമാശ്വാസ സമ്മാനവും നൽകുന്നുണ്ട്. വൈകിട്ട് 3ന് നടക്കുന്ന സംസ്ഥാന സർക്കാരിന്റെ പ്രതിദിന നറുക്കെടുപ്പ് കഴിയുന്നതിനു മുൻപും ശേഷവും സമാന്തര ലോട്ടറിയിൽ നറുക്കെടുപ്പ് നടന്നു കൊണ്ടിരിക്കും.
 കേരളത്തിൽ നിരോധിച്ച ഇതര സംസ്ഥാന ഓൺലൈൻ ലോട്ടറിയുടെ സമ്മാന ഘടനയെ അടിസ്ഥാനമാക്കി ദിവസം മറ്റു 3 നറുക്കെടുപ്പുകൾ കൂടി സമാന്തര സംഘം നടത്തുന്നുണ്ട്.

ഉച്ചയ്ക്ക് 1നും വൈകിട്ട് 6നും രാത്രി 8നുമാണ് ഇവയുടെ നറുക്കെടുപ്പ്. 10 രൂപ മുതൽ ആയിരങ്ങൾ വരെയാണ് ആളുകൾ സമാന്തര ലോട്ടറി വാങ്ങാൻ ചെലവഴിക്കുന്നത്. സർക്കാരിനു വരുമാന നഷ്ടം മാത്രമല്ല  സാമൂഹിക ദുരന്തം കൂടിയായി എഴുത്ത് ലോട്ടറി മാറി. കടം വാങ്ങിയടക്കം എഴുത്ത് ലോട്ടറിയിൽ ഭാഗ്യം പരീക്ഷിച്ച് സർവതും നഷ്ടമായ ഒട്ടേറെപ്പേരുണ്ട്. നേരത്തെ വലിയ അങ്ങാടികൾ മാത്രം കേന്ദ്രീകരിച്ച് നടന്നിരുന്ന എഴുത്ത് ലോട്ടറി ഇപ്പോൾ മലയോര മേഖലകളിലെ ചെറിയ അങ്ങാടികളിൽ വരെ സജീവമായിട്ടുണ്ട്.

താമരശ്ശേരിയിൽ മാത്രം നിരവധി കേന്ദ്രങ്ങളിൽ എഴുത്ത് ലോട്ടറി വിൽപ്പന നടക്കുന്നതായാണു വിവരം. വൻ സ്വാധീനമുള്ളവരാണു എഴുത്ത് ലോട്ടറി നിയന്ത്രിക്കുന്നതെന്ന അക്ഷേപം  നിലനിൽക്കുന്നതിനിടെയാണ് പരിശോധന ശക്തമാക്കിയത്.

താമരശ്ശേരിയിൽ നടന്ന
 റെയ്ഡിൽ പണവും രേഖകളും പിടികൂടി. താമരശ്ശേരി ടൗണിലെ ബി.കെ. ലോട്ടറീസ് , ന്യൂ സ്റ്റാർ ലക്കി സെൻ്റർ, ഗോൾഡൺ ലോട്ടറി, ഗോൾഡൺ ലക്കി സെൻ്റർ,  പുതുപ്പാടിയിലെ ലക്കി സെൻ്റർ    ലോട്ടറി, അടിവാരം റോയൽ ശ്രീകൃഷ്ണ ലോട്ടറി എന്നിവിടങ്ങളിലാണ് ഇന്നലെ വൈകിട്ട് 7 മണി മുതൽ പരിശോധന നടത്തിയത്. കോഴിക്കോട് റൂറൽ എസ് പി. കെ. ഇ.ബൈജു,  താമരശ്ശേരി .ഡി.വൈ. എസ് .പി. സുശീർ .കെ എന്നിവരുടെ നിർദ്ദേശ പ്രകാരമായിരുന്നു റെയ്ഡ്. സംസ്ഥാന ലോട്ടറിയുടെ. വില്പനയുടെ  മറവിൽ ഒറ്റ നമ്പർ ചൂതാട്ടം നടത്തുന്നതിനെ കുറിച്ചുള്ള രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആണ് റെയ്ഡ് നടത്തിയത്. റെയ്ഡിൽ ഇരുപത്തി യ്യായിരത്തോളം  രൂപയും ലക്ഷങ്ങളുടെ പണമിടപാടു രേഖകളും കണ്ടെടുത്തു

 പരിശോധനയിൽ പിടിക്കപ്പെടാതിരിക്കാൻ മൊബൈൽ ഫോൺ മുഖേനയും , ഗൂഗിൾ പേ, മറ്റ് മണി ട്രാൻസ്ഫർ രീതികളിലും ആണ് ഇടപാടുകൾ നടത്തിയിരുന്നത്.

 ഇത്തരം സമാന്തര ലോട്ടറി ചൂതാട്ട കേന്ദ്രങ്ങൾ ക്കെതിരെ കർശന നടപടികൾ എടുക്കുമെന്ന് ഡി.വൈ.എസ്. പി അറിയിച്ചു.
  താമരശ്ശേരി. ഇൻസ്പെക്ടർ ,എ.സായൂജ് കുമാറിൻ്റെ നേതൃത്വത്തിൽ ,കോടഞ്ചേരി ,കാക്കൂർ, മുക്കം, കൊടുവള്ളി, താമരശ്ശേരി, സ്റ്റേഷനുകളിലെ എസ്.ഐ മാരും, സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളും റെയ്ഡിൽ പങ്കെടുത്തു .


Post a Comment

Previous Post Next Post