കോഴിക്കോട്: ഒന്നര വർഷം മുമ്പ് കോഴിക്കോട് നിന്നും കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.
വയനാട് ചേരമ്പാടിയിലെ വനത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഹേമചന്ദ്രനെ കൊന്ന് കുഴിച്ചുമൂടിയതെന്നാണ് പോലീസ് കണ്ടെത്തൽ. കൊലപാതകത്തിന് കാരണം സാമ്പത്തിക ഇടപാട് എന്നാണ് സൂചന.
ഹേമചന്ദ്രനെ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി കുഴിച്ച് മൂടുകയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരി സ്വദേശികളായ രണ്ട്പേർ പൊലീസ് കസ്റ്റഡിയിൽ ആയതായും സൂചനയുണ്ട്. സുൽത്താൻ ബത്തേരി സ്വദേശിയായ മുഖ്യപ്രതി വിദേശത്തേയ്ക്ക് കടന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നുണ്ട്.
ഹേമ ചന്ദ്രന്റേത് 'ദൃശ്യം മോഡൽ' കൊലപാതകം; ഒന്നര വർഷത്തിന് ശേഷം മൃതദേഹം ചേരമ്പാടിയിൽ നിന്നും കണ്ടെടുത്ത് പൊലീസ്
ഹേമ ചന്ദ്രനെ കൊലപ്പെടുത്തിയ ശേഷം ചേരമ്പാടിയിൽ കുഴിച്ചിട്ടു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് തെരച്ചിൽ നടത്തിയത്. പൊലീസ് കസ്റ്റഡിയിലെടുത്ത ചിലരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. നിലവിൽ 3 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 22 ദിവസം മുൻപാണ് മെഡി . കോളേജ് ഇൻസ്പെക്ടർ കേസ് ഏറ്റെടുത്ത് അന്വേഷിച്ചത്. കലക്ടറിൽ നിന്ന് അനുമതി വാങ്ങി റവന്യൂ ഉദ്യോഗസ്ഥരുമായി പോയാണ് സ്ഥലത്ത് പരിശോധന നടത്തിയത്
മുഖ്യപ്രതി ഉൾപ്പെടെ രണ്ട് പേരെ കൂടി ഇനി പിടികൂടാനുണ്ട്. വിദേശത്തുള്ള മുഖ്യ പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് സർക്കുലർ ഇറക്കി. സംഭവത്തിന് പിന്നിൽ വലിയ ആസൂത്രണം നടന്നതായി പൊലീസ് പറയുന്നു. കാണാതായ വ്യക്തിയെ പ്രതികൾ ഫോൺ ചെയ്തത് ശബ്ദം മാറ്റി സ്ത്രീ ശബ്ദത്തിൽ വിളിച്ചിരുന്നു.ഇത് സൈബർ സെൽ തിരിച്ചറിഞ്ഞു. ഒന്നര വർഷം മുൻപ് മെഡിക്കൽ കോളേജ് പൊലീസ് ആണ് മിസ്സിങ്ങ് കേസ് രജിസ്റ്റർ ചെയ്തത്.