ബെംഗളൂരു: ഭാര്യയെ കൊലപ്പെടുത്തി വെട്ടിയെടുത്ത തലയുമായി സ്‌കൂട്ടറില്‍ പോകുകയായിരുന്ന യുവാവ് പിടിയില്‍. ചന്ദപുരയ്ക്കടുത്തുള്ള ഹീലാലിഗെ ഗ്രാമത്തിലാണ് സംഭവം. ഹെന്നനഗരയ്ക്കടുത്തുള്ള കാച്ചനക്കനഹള്ളി നിവാസിയായ ശങ്കറാണ് (28), ഭാര്യ ഹെബ്ബഗോഡി നിവാസിയായ മാനസയെ (26) കൊലപ്പെടുത്തിയത്. ഭാര്യയ്ക്ക് പരപുരുഷബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.
വസ്ത്രത്തില്‍ ചോരപുരണ്ട നിലയില്‍ ചന്ദനപുര അനേക്കല്‍ പ്രധാനപാതയില്‍ ഒരാള്‍ സ്കൂട്ടറിൽ സഞ്ചരിക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു സംഭവം എന്താണെന്നറിയാന്‍ ഇയാളോട് സ്കൂട്ടർ നിര്‍ത്താന്‍ പോലീസ് ആവശ്യപ്പെട്ടു. സ്കൂട്ടർ നിര്‍ത്തിയപ്പോഴാണ് ഫൂട്ട്‌ബോര്‍ഡില്‍ ഒരു മനുഷ്യന്റെ തല എടുത്തുവച്ചിരിക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ചോദ്യം ചെയ്തപ്പോള്‍ തല തന്റെ ഭാര്യയുടേതാണെന്നും താൻ കൊന്നതാണെന്നും ഇയാള്‍ സമ്മതിച്ചു. ഉടന്‍ തന്നെ പോലീസ് ഇയാളെ കസറ്റഡിയിലെടുക്കുകയായിരുന്നു.
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ശങ്കറും മാനസയും വിവാഹിതരാകുന്നത്. ഒരു മാസം മുമ്പ് ഹീലാലിഗെയില്‍ ഒരു വാടക വീട്ടിലേക്ക് താമസം മാറുകയും ചെയ്തു. ഇവര്‍ക്ക് മൂന്ന് വയസ്സുള്ള ഒരു കുട്ടിയുണ്ട്. ഇരുവരും സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരാണ്. മാനസ മറ്റൊരു യുവാവുമായി പ്രണയത്തിലാണെന്ന് സംശയം തോന്നിയ ശങ്കര്‍ ഇവരെ അയാള്‍ക്കൊപ്പം വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. മാനസ ഒരു ഹോസ്റ്റലിലേക്ക് താമസം മാറുകയും ചെയ്തു.
കുട്ടിയുടെ ഭാവി ആലോചിക്കണമെന്നും പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്നും പറഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് മാനസ ശങ്കര്‍ താമസിക്കുന്ന വാടകവീട്ടിലേക്ക് മടങ്ങിയെത്തിയത്. അതിനിടെ ഇവര്‍ തമ്മിലുള്ള വഴക്ക് രൂക്ഷമാവുകയും ശനിയാഴ്ച ഉച്ചയോടെ ഒരു കോടാലി ഉപയോഗിച്ച് മാനസയെ വെട്ടിക്കൊല്ലുകയുമായിരുന്നു. അതിന് ശേഷം അറുത്തെടുത്ത തലയുമായി ഇയാള്‍ ബൈക്കില്‍ കടന്നുകളഞ്ഞപ്പോഴാണ് പോലീസിന്റെ വലയിലാകുന്നത്.