Trending

അടുത്ത 3 ദിവസത്തിൽ കണ്ടെയ്നറുകൾ തീരത്തടിയുമെന്ന് മുന്നറിയിപ്പ്; കപ്പലിലെ എണ്ണപ്പാട കേരളതീരത്തിന്റെ സമാന്തര ദിശയിൽ നീങ്ങാനും സാധ്യത





കോഴിക്കോട്: കേരളാ തീരത്തിന് സമീപത്ത് വെച്ച് തീപിടിച്ച വാൻഹായ് 503 ചരക്ക് കപ്പലിലെ കണ്ടെയ്നറുകൾ തീരത്തടിയുമെന്ന് മുന്നറിയിപ്പ്. അടുത്ത 3 ദിവസത്തിനുള്ളിൽ കൊച്ചിക്കും കോഴിക്കോടിനുമിടയിൽ കണ്ടെയ്നറുകൾ തീരത്തടിയുമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. കപ്പലിൽ നിന്നുള്ള എണ്ണപ്പാട കേരളതീരത്തിന്റെ സമാന്തരദിശയിൽ നീങ്ങാൻ സാധ്യതയുണ്ട്. കണ്ടെയ്നറുകൾ തെക്ക്- തെക്ക് കിഴക്കൻ ദിശയിൽ നീങ്ങാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പും പുറത്തുവരുന്നുണ്ട്. ചരക്ക് കപ്പലിൽ തീ പടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. കപ്പലിനെ തീ വിഴുങ്ങിയ അവസ്ഥയാണെന്ന് കോസ്റ്റ് ഗാർഡ് പറയുന്നു. കോസ്റ്റ് ഗാർഡ് ഷിപ്പുകൾക്ക് തീപിടിച്ച കപ്പലിന് അടുത്തേക്ക് എത്തിച്ചേരാൻ സാധിക്കുന്നില്ല.

ക്യാപ്റ്റനടക്കം 18 പേരെ കപ്പലിൽ നിന്ന് രക്ഷപ്പെടുത്തിയിരുന്നു. 4 പേരെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. പരിക്കേറ്റവരെ മംഗളൂരുവിലേക്ക് കൊണ്ടുവരും. 4 ജീവനക്കാരെ മംഗളൂരുവിലെ എജെ ആശുപത്രിയിലായിരിക്കും പ്രവേശിപ്പിക്കുക. ഇവരെ കൊണ്ടുവരാൻ 4 ആംബുലൻസുകൾ മംഗലാപുരം തുറമുഖത്തേക്ക് അയച്ചിട്ടുണ്ട്. പരിക്കേറ്റവരെ ഐഎൻഎസ് സൂറത്തിലാണ് മംഗളൂരുവിലേക്ക് എത്തിക്കുക. 18 പേരെ പത്ത് മണിയോടെ മംഗലാപുരം തുറമുഖത്ത് എത്തിക്കും. 4 ജീവനക്കാർക്ക് ഏത് തരം പരിക്കുകളാണ് സംഭവിച്ചിട്ടുള്ളതെന്ന് കാര്യത്തിൽ വ്യക്തതയില്ല.

കത്തുന്ന കപ്പലിനെ ടോയ് ഡഗ് ഉപയോഗിച്ച് പുറംകടലിലേക്ക് കൊണ്ടുപോകും. രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുമെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു. തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും കോസ്റ്റ് ഗാർഡ് ഡിഐജി വ്യക്തമാക്കി. സിംഗപ്പൂർ കപ്പലിലെ 157 കണ്ടെയ്നറുകളിൽ അപകടകരമായ വസ്തുക്കളാണ് ഉള്ളത്. ആസിഡുകളും ഗൺപൗഡറും ലിഥിയം ബാറ്ററികളുമടക്കം തനിയെ തീപിടിക്കുന്ന രാസവസ്തുക്കളുമാണ് കണ്ടെയ്നറുകളിലുള്ളത്. അപകടം നടന്ന കപ്പൽ‌ ചാനലിന് സമീപത്തുള്ള മറ്റ് കപ്പലുകൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. സുരക്ഷിതമായ ദൂരത്തിൽ കടന്നു പോകണമെന്നാണ് നിർദേശം.

Post a Comment

Previous Post Next Post