താമരശ്ശേരി: ചമൽ പൂവൻ മലയിലെ റബർ തോട്ടത്തിൽ ഉടമസ്ഥനില്ലാത്ത നിലയിൽ നിലത്ത് കുഴികുത്തി പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച സുമാർ 500 ലിറ്റർ വാഷ് നശിപ്പിച്ചു.
താമരശ്ശേരി എക്സൈസ് സർക്കിൾ ഓഫീസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ(Gr) സി.സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിലാണ് വാഷ് കണ്ടെത്തി നശിപ്പിച്ച് കേസ്സെടുത്തത്.
സ്ഥിരമായി ചമൽ മലനിരകളിൽ താമരശ്ശേരി സർക്കിൾ എക്സൈസ് സംഘം റെയ്ഡ് നടത്തുന്നത് കാരണം വലിയ ബാരലുകളും, അലൂമിനിയ പാത്രങ്ങളും, സ്റ്റൗവ്, ഗ്യാസ് സിലിണ്ടർ, എന്നിവയും ആയിരക്കണക്കിന് ലിറ്റർ വാഷും പിടിച്ചെടുക്കുന്നത് വഴി ലക്ഷക്കണക്കിന് രൂപയാണ് ഈ മേഖലയിലെ ചാരായ ലോബിക്ക് എല്ലാ മാസവും നഷ്ടപ്പെടുന്നത്.
ഇത് മറികടക്കാനായി വാറ്റുകാർ ഇപ്പോൾ ബാരലുകൾ ഒഴിവാക്കി നിലത്ത് കുഴി കുത്തി, അതിനകത്ത് ഒന്നര മീറ്ററോളം നീളമുള്ള വലിയ പ്ലാസ്റ്റിക് കവറുകൾ ഇറക്കിവെച്ച് അതിനകത്ത് വാഷ് തയ്യാറാക്കി വെച്ച്, മുകളിൽ കരിയിലകൾ കൊണ്ട് മൂടി രഹസ്യമാക്കി വെക്കുന്ന പുതിയ തന്ത്രം പരീക്ഷിച്ചു തുടങ്ങിയിരിക്കുകയാണ്.
ചമൽ മലനിരകളിലെ കാടുകൾ മുഴുവൻ സൂക്ഷ്മമായി അരിച്ചു പെറുക്കിയാലേ വാഷ് കണ്ടെത്താൻ കഴിയൂ എന്ന ബുദ്ധിമുട്ടിലാണ് എക്സൈസുകാർ ഇപ്പോൾ.