വിവാഹ വാഗ്ദാനം നൽകി യുവതികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് ഒടുവിൽ പൊലീസ് പിടിയിലായി. കണ്ണൂർ സ്വദേശി മുഹമ്മദ് നംഷീറി(32)നെയാണ് കോഴിക്കോട് സിറ്റി സെെബർ ക്രെെം പൊലീസ് അറസ്റ്റ് ചെയ്തത്. സമൂഹമാദ്ധ്യമത്തിലൂടെ തെറ്റിദ്ധരിപ്പിച്ച് യുവതികളെ ചതിയിൽപ്പെടുത്തുന്ന വ്യക്തിയാണ് നംഷീറെന്നാണ് പൊലീസ് പറയുന്നത്. മാട്രിമോണി സൈറ്റിൽ നിന്നും യുവതികളുടെ വിവരങ്ങൾ ശേഖരിച്ച് വാട്ട്സാപ്പ് വഴി പരിചയപ്പെട്ട് അവരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുക്കുന്ന രീതിയാണ് ഇയാൾ തുടർന്നു വരുന്നതെന്നും പൊലീസ് പറഞ്ഞു.
രണ്ടാം വിവാഹത്തിനായി മാട്രിമോണിയൽ സെെറ്റിൽ രജിസ്റ്റർ ചെയ്തിരുന്ന യുവതിയെ ചതിയിൽപ്പെടുത്തി ഹസാമ്പത്തിക തട്ടിപ്പ് നടത്തിയ കുറ്റത്തിനാണ് നംഷീർ ഇപ്പോൾ പിടിയിലായിരിക്കുന്നത്. ദുബായിൽ എൻജിനീയറാണെന്ന വ്യാജേന മാട്രിമോണി സൈറ്റിൽ നിന്നും ശേഖരിച്ച വിവരങ്ങൾ ഉപയോഗിച്ചാണ് നംഷീർ തട്ടിപ്പു നടത്തിയത്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ യുവതി രണ്ടാം വിവാഹത്തിനായി മാട്രിമോണിയൽ സെെറ്റിൽ പേര് രജിസ്റ്റർ ചെയ്തിരുന്നു. മാട്രിമോണിയൽ സെെറ്റിൽ നിന്നും മൊബെെൽ നമ്പർ എടുത്ത് നംഷീർ വിദേശ മൊബൈൽ നമ്പറിൽ നിന്ന് ഇവരുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
പരിചയം വലിയ രീതിയിൽ വളർന്നതോടെ നംഷീർ തട്ടിപ്പിൻ്റെ രണ്ടാം ഘട്ടത്തിലേക്ക് കടന്നു. തനിക്കെതിരെ ചില കേസുകൾ വന്നിട്ടുണ്ടെന്നും അതിൽ നിന്ന് ജാമ്യം എടുക്കണമെന്നും ഇയാൾ യുവതിയോട് പറഞ്ഞു. തുടർന്ന് കേസിൻ്റെ ആവശ്യത്തിനായി ഇയാൾ യുവതിയിൽ നിന്ന് പലപ്പോഴായി 13 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തുവെന്നാണ് പൊലീസ് പറയുന്നത്. നംഷീറിൻ്റെ തട്ടിപ്പുകളെ കുറിച്ച് അറിഞ്ഞ യുവതി തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവതി നൽകിയ പരാതിയിൽ കേസെടുത്ത് പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്.
രണ്ടാം വിവാഹത്തിനായി മാട്രിമോണി സൈറ്റുകളിൽ രജിസ്റ്റർ ചെയ്യുന്ന യുവതികളെയാണ് പ്രതി ലക്ഷ്യം വയ്ക്കുന്നതെന്ന് പൊലീസ് പറഞ്ഞു. രണ്ടാം വീവാഹത്തിന് കാത്തിരിക്കുന്നവരെ പരിചയപ്പെടുന്ന ഇയാൾ അവരെ പറഞ്ഞു മയക്കി തൻ്റെ വശത്താക്കുകയാണ് ചെയ്യുന്നത്. മുൻ വിവാഹത്തെക്കുറിച്ചും മറ്റുമുള്ള ഇയാളുടെ സംസാരങ്ങളിൽ ആരും വീണുപോകും. പ്രതി ഇത്തരത്തിൽ രണ്ട് വിവാഹം കഴിച്ചതായും പൊലീസ് പറയുന്നു. മാത്രമല്ല മറ്റു യുവതികളുമായും പ്രതിക്ക് ബന്ധമുണ്ടെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇതിനിടെ പരിചയപ്പെടുന്ന യുവതികളുടെ മോശം വീഡിയോകളും ഫോട്ടോകളും വാട്സ്ആപ്പ് വഴി ശേഖരിക്കുന്നതും ഇയാളുടെ പതിവാണ്. ഇത് സമുഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാൾ പണം തട്ടാറുണ്ടെന്നും പൊലീസ് പറഞ്ഞു.
വിദേശത്ത് നിന്നെത്തി ബംഗളൂരിൽ പല സ്ഥലങ്ങളിലായി വ്യാജ വിലാസത്തിൽ താമസിച്ചുവരുന്ന ഇയാളെ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദിനോശ് കോറോത്തും സംഘവും നടത്തിയ അന്വേഷണത്തിലാണ് പൊലീസ് അറസ്റ്റു ചെയ്തത്. സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥരായ എ.എസ്.ഐ ജിതേഷ് കൊള്ളങ്ങോട്ട്, സീനിയർ പൊലീസ് ഓഫീസർമാരായ രാജേഷ് ചാലിക്കര, കെ.ആർ. ഫെബിൻ എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.