ബാലുശ്ശേരി ഊരള്ളൂരിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹാവശിഷ്ടം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മരിച്ചയാളെ തിരിച്ചറിഞ്ഞു. രാജീവൻ എന്ന വൈപ്പിൻ സ്വദേശിയുടെ മൃതദേഹമാണ് ലഭിച്ചത്. 30 വർഷമായി ബാലുശ്ശേരിയിലാണ് താമസം. മൃതദേഹത്തിന് മൂന്നോ നാലോ ദിവസത്തെ പഴക്കമുണ്ട്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
നടുവണ്ണൂർ കുഴിയിലത്താഴ തോടിന്റെ കരയിലാണ് ആദ്യം കത്തിക്കരിഞ്ഞ നിലയിൽ കാലിന്റെ ഭാഗങ്ങൾ കിട്ടിയത്. ഇത് കണ്ട നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. ഡ്രോണ്‍ ഉപയോഗിച്ച് പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് കാലുകള്‍ കണ്ടെത്തിയ സ്ഥലത്തു നിന്ന് മീറ്ററുകള്‍ക്ക് അകലെ വയലില്‍നിന്ന് ബാക്കി ശരീരഭാഗങ്ങളും കണ്ടെത്തിയത്. ഇതും കത്തിക്കരിഞ്ഞനിലയിലാണ്. മൃതദേഹത്തിലെ വസ്ത്രം കണ്ടാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്.
കൊയിലാണ്ടി പൊലീസിനാണ് അന്വേഷണ ചുമതല. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. മൃതദേഹം ശാസ്ത്രീയപരിശോധനകൾക്ക് വിധേയമാക്കാനൊരുങ്ങുകയാണ്