നിലമ്പൂർ: എൽഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ എം സ്വരാജിനെതിരെ പി വി അന്‍വര്‍ നടത്തിയ കള്ളപ്രചരണം കയ്യോടെ പൊക്കി സോഷ്യൽ മീഡിയ.
'നിലമ്പൂരിലെ കവളപ്പാറയിലും പോത്തുകല്ലിലും പ്രളയമുണ്ടായപ്പോൾ സ്വരാജിന്റെ ഒരു ഫോട്ടോയെങ്കിലും കണ്ടവരുണ്ടോ'- എന്നായിരുന്നു അൻവർ ശനിയാഴ്ച മാധ്യമപ്രവർത്തകരോട് ചോദിച്ചത്. എന്നാൽ പി വി അൻവർ തന്നെ സ്വരാജിനൊപ്പം ദുരിതാശ്വാസ ക്യാമ്പുകളിലെത്തുന്ന ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്.
'തൃപ്പൂണിത്തുറ എംഎൽഎയും പോത്തുകല്ല് സ്വദേശിയുമായ പ്രിയപ്പെട്ട എം സ്വരാജും ഞാനും സദാസമയവും നിലമ്പൂരിലെയും പോത്തുകല്ലിലെയും ജനങ്ങൾക്കൊപ്പമുണ്ട്.
ഈ നാട് അഭിമുഖീകരിക്കുന്ന ദുരന്തത്തിൽ ഞങ്ങള്‍ക്ക് നിങ്ങൾ ഏവരുടെയും പിന്തുണയും കൈത്താങ്ങും ആവശ്യമാണ്. നിങ്ങൾ, കേരളീയർ തെക്ക്-വടക്ക് ഭേദമില്ലാതെ നിലമ്പൂരിനൊപ്പം ഉണ്ടാകണം. ഒന്നിച്ച് കൂടെ നിൽക്കണം, ഞങ്ങളെ സഹായിക്കണം'-2019 ഓഗസ്ത് 10ലെ അൻവറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഈ കാര്യം പറയുന്നത്.
മന്ത്രിമാരോടൊപ്പം ദുരന്തമേഖയിൽ എത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതടക്കമുള്ള സ്വരാജിന്റെ ചിത്രങ്ങളും വീഡിയോകളും നിരവധി പേർ പങ്കുവെച്ചു.
അതേസമയം സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം നിലമ്പൂരിലെത്തിയ സ്വരാജിന് ആവേശോജ്വല സ്വീകരണം ലഭിച്ചു. റെയിൽവേ സ്റ്റേഷനിൽ എത്തിയ സ്വരാജിനെ വാദ്യ മേളങ്ങളുടെ അകമ്പടിയോടെയാണ് പ്രവർത്തകർ വരവേറ്റത്.
സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. പകൽ 2.30 ഓടെ സ്ഥാനാർഥിയുമായുള്ള റോഡ് ഷോ ആരംഭിക്കും. നിലമ്പൂർ കോടതി പടിയിൽ നിന്നും ആരംഭിക്കുന്ന റോഡ് ഷോ വൈകുന്നേരം ഏഴ് മണിക്ക് എടക്കരയിലാണ് സമാപിക്കുക. ചക്കാലക്കുത്ത് രാമംകുത്ത് അണ്ടർപാസ് വഴി പൂക്കോട്ടുംപാടം (മൂന്ന്), കരുളായി (3.30), മുത്തേടം (നാല്), വഴിക്കട വ് (4.30), മരുത (അഞ്ച്), പോത്തുകൽ (ആറ്), ചുങ്കത്തറ (6.30) എന്നിവിടങ്ങളിൽ പര്യടനം നടത്തി എടക്കരയിലെത്തും.