താമരശ്ശേരി ചുരം നാലാം വളവിൽ വെച്ചാണ് ലഹരി വിരുദ്ധ സമിതി പ്രവർത്തകർക്കു നേരെ ആക്രമമുണ്ടായത്.സംഭവത്തിൽ പരുക്കേറ്റ ഒൻപതു പേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാലു ദിവസം മുമ്പ് രാത്രി രണ്ടു മണിയോടടുപ്പിച്ച് ചുരം നാലാം വളവിലെ കടക്കകത്തു നിന്നും ഏതാനും യുവാക്കൾ ലഹരി വസ്തു ഉപയോഗിക്കുന്നത് ലഹരി വിരുദ്ധ സമിതി പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു, അവിടെ വെച്ചു തന്നെ ഇവർക്ക് താക്കീതു നൽകി വിട്ടയച്ചു, രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും ഇതാവർത്തിച്ചപ്പോൾ ലഹരി വിരുദ്ധ സമിതി പ്രവർത്തകർ ഇവരെ ചോദ്യം ചെയ്തു.
ചോദ്യം ചെയ്ത സംഘത്തിൽ ഉണ്ടായിരുന്ന രണ്ടു പേരെ പേരെ ലഹരി ഉപയോഗിച്ചവരും, ഇവർ വിളിച്ചു വരുത്തിയ സുഹൃത്തുക്കളും ചേർന്ന് വൈകീട്ട് 5 മണിയോടെ മർദ്ധിച്ചു, ഈ വിവരമറിഞ്ഞ് അടിവാരത്തു നിന്നും കൂടുതൽ പ്രവർത്തകർ ചുരത്തിൽ എത്തുകയും അക്രമിസംഘവുമായി വാക്കേറ്റമുണ്ടാവുകയും തുടർന്ന് പരസ്പരം സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു.
ലഹരി വിരുദ്ധ സമിതി പ്രവർത്തകനായ ഷൗക്കത്തിൻ്റെ കൈവിരലിൻ്റെ എല്ലൊടിഞ്ഞു, ഷൗക്കത്തിനെ താമരശ്ശേരിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അക്രമികൾ കത്തിവീശിയപ്പോൾ തടഞ്ഞ അബ്ദുൽ അസീസിൻ്റെ കൈക്ക് മുറിവേറ്റു, കൂടാതെ മറ്റ് 7 പേർക്കും പരുക്കേറ്റിട്ടുണ്ട്.
അടിവാരം നാലാം വളവ് സ്വദേശി ഹർഷാദ് (33), അൻവർ (35), അടിവാരം സ്വദേശി ജിജി മുഹമ്മദ് (60), മുപ്പതേക്ര സ്വദേശികളായ നിസാം (33) ,നിഷാദ് (30), നിസാർ (32), ഷൻ സാദ് എന്നിവരാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്.
അതേ സമയം തനിക്ക് മർദ്ദനമേറ്റെന്ന് കാണിച്ച് അക്രമിസംഘത്തിൽ ഉണ്ടായിരുന്ന ഈങ്ങാപ്പുഴപയോണ സ്വദേശി നിജാസ് (26) താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
സംഭവസ്ഥലത്തു നിന്നും മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.ഈങ്ങാപ്പുഴ കക്കാട് അമൻ(22), അമീർ സദഫ് (22), മുഹസിൻ (22) എന്നിവരെ യാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.
അബ്ദുൽ അസീസിൻ്റെ പരാതിയിൽ തിരിച്ചറിയുന്ന 4 പേർക്കും, കണ്ടാൽ അറിയാവുന്ന ഏതാനും പേർക്കുമെതിരെ താമരശ്ശേരി പോലീസ് കേസെടുത്തു.